ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ (G Sudhakaran). സുധാകരൻ മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ താൻ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വരുമായിരുന്നുവെന്ന് നാസർ പറഞ്ഞു. പുന്നപ്രയിൽ സി.പി.ഐ.എം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മനുഷ്യായുസ്സിൽ നൽകാവുന്ന എല്ലാ പരിഗണനകളും പാർട്ടി സുധാകരന് നൽകിയിട്ടുണ്ടെന്ന് ആർ. നാസർ ചൂണ്ടിക്കാട്ടി. “എട്ടു തവണ മത്സരിപ്പിച്ചു, ജയവും തോൽവിയും പാർട്ടി കൂടെനിന്നു. ജി. ഭുവനേശ്വരന്റെ സഹോദരൻ എന്ന നിലയിലാണ് അദ്ദേഹത്തെ ബഹുമാനിച്ചത്. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വി.എസിന് ശേഷം ദീപശിഖ തെളിക്കാൻ അവസരം നൽകിയ പാർട്ടിക്കെതിരെ എങ്ങനെയാണ് അവഗണന ആരോപിക്കുന്നത്?” – അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുധാകരൻ. ഇതിന് പിന്നിൽ കേവലം അധികാരത്തോടുള്ള അത്യാഗ്രഹമാണെന്നും ഒരു കമ്മ്യൂണിസ്റ്റിന് ഇത് ചേർന്നതല്ലെന്നും നാസർ വിമർശിച്ചു.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരൻ മുൻപ് ജയിച്ചതെന്നും പുതിയ ചിഹ്നവുമായി വന്നാൽ ജനങ്ങൾ ചുട്ടമറുപടി നൽകുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. പാർട്ടിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ കൂട്ടുപിടിച്ചാണ് സുധാകരൻ വരുന്നതെന്നും അമ്പലപ്പുഴയിലെ മണ്ണ് ഇത് അനുവദിക്കില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
പാർട്ടിക്ക് അപചയം സംഭവിച്ചു എന്ന് പറയുന്ന സുധാകരനെ ഇത്രയും കാലം ചേർത്തുപിടിച്ചതാണ് പാർട്ടിക്കു പറ്റിയ തെറ്റെന്നും നാസർ കൂട്ടിച്ചേർത്തു.
Story Summary
CPIM Alappuzha District Secretary R. Nasser strongly criticized former minister G. Sudhakaran for deciding to contest as an independent candidate in Ambalappuzha. Nasser stated that Sudhakaran was given every possible opportunity by the party, including contesting eight elections. He challenged Sudhakaran to face the polls without the party symbol and alleged that his move was driven by parliamentary obsession and an alliance with the Congress.

