ടെഹ്‌റാൻ: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ കപ്പലുകൾ പുതിയ മാർഗ്ഗങ്ങൾ തേടുന്നു. ഇറാനിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാൻ പല അന്താരാഷ്ട്ര കപ്പലുകളും ചൈനീസ് കപ്പലുകളാണെന്ന വ്യാജേനയാണ് ഹോർമൂസ് കടലിടുക്ക് കടക്കുന്നത്. ചൈനീസ് കപ്പലുകൾക്ക് മാത്രം ഇറാൻ യാത്രാനുമതി നൽകുന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണം.(Ships disguised as Chinese in Hormuz, Ship owners’ new strategy to avoid Iranian attack)
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകളെങ്കിലും ഇത്തരത്തിൽ ചൈനീസ് കപ്പലുകളാണെന്ന വ്യാജേന ഹോർമൂസ് കടന്നതായാണ് വിവരം. കപ്പലുകളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ ഉടമ ചൈനീസുകാരനാണെന്നോ ക്രൂ അംഗങ്ങൾ മുഴുവൻ ചൈനയിൽ നിന്നുള്ളവരാണെന്നോ ഉള്ള സന്ദേശങ്ങൾ പ്രദർശിപ്പിച്ചാണ് പലരും ഇറാൻ നാവികസേനയുടെ കണ്ണുവെട്ടിക്കുന്നത്.
ആക്രമണ സാധ്യത കുറയ്ക്കുന്നതിനായി ചില കപ്പലുകൾ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകളിൽ പോലും മാറ്റം വരുത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ-യുഎസ് സഖ്യത്തിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചത്. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്ക് വഴിയാണ് നടക്കുന്നത്.

