കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. കൊച്ചിയിൽ നിന്നും കരിപ്പൂരിൽ നിന്നുമായി സർവീസുകൾ റദ്ദാക്കി.(West Asian conflict, Flights canceled in Kochi and Karipur)
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 35 വിമാനങ്ങളും റദ്ദാക്കി. ഇന്ന് കൊച്ചിയിൽ നിന്ന് 13 വിമാനങ്ങൾ പുറപ്പെടും. ഗൾഫിൽ നിന്ന് 11 വിമാനങ്ങൾ കൊച്ചിയിലെത്തും.
കരിപ്പൂരിൽ ആകെ 30 സർവീസുകൾ മുടങ്ങി. കരിപ്പൂരിലേക്കുള്ള 15 വിമാനങ്ങളും കരിപ്പൂരിൽ നിന്നുള്ള 15 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇന്ന് ആകെ 24 അന്താരാഷ്ട്ര സർവീസുകൾ കരിപ്പൂരിൽ ഉണ്ടാകും. ദുബായ്, അബുദാബി, ഷാർജ, റിയാദ്, ജിദ്ദ, മസ്കറ്റ്, റാസൽഖൈമ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. വ്യോമമേഖല ഭാഗികമായി തുറന്നതോടെ യാത്രക്കാരെ സഹായിക്കാനായി വിമാനക്കമ്പനികൾ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് അധിക സർവീസുകൾ നടത്തും.
എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേക്കും തിരിച്ചും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക റിലീഫ് ഫ്ലൈറ്റുകളും പ്രവർത്തനം ആരംഭിച്ചു.

