തിരുവനന്തപുരം: കേരളത്തിലെ ഭരണത്തിലും വിദ്യാഭ്യാസ മേഖലയിലും മലയാളം നിർബന്ധമാക്കുന്ന ‘മലയാള ഭാഷാ ബിൽ – 2025’-ന് ഗവർണർ അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്തെ കോടതി നടപടികൾ, സർക്കാർ ഉത്തരവുകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മലയാളത്തിലാക്കുന്നതിനും സ്കൂൾ തലം മുതൽ മലയാളം നിർബന്ധമാക്കുന്നതിനും നിയമപരമായ അധികാരം ലഭിക്കും.(Malayalam is now the official language, Governor signs historic language bill)
സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാ വിനിമയം പൂർണ്ണമായും മലയാളത്തിലേക്ക് മാറ്റുന്നതിനായുള്ള വിപുലമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം പഠനം നിർബന്ധമാക്കും. സർവ്വകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു പേപ്പറായി ഉൾപ്പെടുത്തും. മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രത്യേക സംവരണം നൽകും.
സർക്കാർ ഉത്തരവുകൾ, അർദ്ധസർക്കാർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ വിനിമയങ്ങൾ എന്നിവ മലയാളത്തിലാക്കും. പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്തും. കീഴ്ക്കോടതികളിലെ നടപടികളും ഉത്തരവുകളും മലയാളത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി രംഗത്തെത്തിയിരുന്നു. അതിർത്തി മേഖലകളിലെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നായിരുന്നു കർണാടകയുടെ വാദം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയ്ക്ക് മറുപടി നൽകി.

