ആലപ്പുഴ: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ച് ജി. സുധാകരൻ. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്.(G Sudhakaran, who has a 63-year experience in CPM, openly declares that he will not renew his membership)
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായി ആലപ്പുഴയിലെ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ തനിക്ക് നേരിടേണ്ടി വന്ന അവഗണനകൾ അദ്ദേഹം കുറിപ്പിൽ അക്കമിട്ടു നിരത്തുന്നു. 43 വർഷം സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ച താൻ ബ്രാഞ്ചിലെത്തിയ ശേഷം എങ്ങനെയുണ്ടെന്ന് ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ജില്ലയിലെ പൊതുപരിപാടികളിലൊന്നും തനിക്ക് അവസരം നൽകിയിട്ടില്ല.
അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവായിട്ടും, വീടിനടുത്ത് നടന്ന അൻപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. തന്റെ അച്ഛനെ വരെ അധിക്ഷേപിച്ച് ഒരു എൽ.സി മെമ്പർ പോസ്റ്റിട്ടു. ജില്ലാ കമ്മിറ്റി അംഗത്തിന്റെ ശിഷ്യനായ ഇയാൾക്കെതിരെ നടപടിയുണ്ടായില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വാർത്താ സമ്മേളനത്തിനിടെ എം.വി. ഗോവിന്ദൻ നടത്തിയ പരാമർശമാണ് ഒടുവിലത്തെ പ്രകോപനം. ഇത് ശരിയല്ലാത്ത രീതിയാണെന്നും ഇത് തിരുത്താൻ പാർട്ടിയിൽ ആരും തയ്യാറായില്ലെന്നും സുധാകരൻ പറഞ്ഞു. ഇത്തരം നേതാക്കൾക്ക് മുന്നിൽ ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് സ്വമനസ്സാലെ അംഗത്വം പുതുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി മെമ്പർഷിപ്പ് ഉപേക്ഷിച്ചെങ്കിലും തന്റെ ആശയങ്ങളിലും ആദർശങ്ങളിലും ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരു പ്രലോഭനത്തിനും കീഴടങ്ങില്ലെന്നും താൻ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

