മുംബൈ: മുംബൈയിലെ വിഹാർ തടാകത്തിൽ 14 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം തള്ളിയ സംഭവത്തിൽ മൂന്ന് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു (Mumbai Teen Murder Vihar Lake). ഭാണ്ഡുപ് സ്വദേശിയായ സിദ്ധാർത്ഥ് ലോന്ധെ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. മരണം മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ കൊലപാതക വിവരം പുറത്തുകൊണ്ടുവരികയായിരുന്നു. ഫെബ്രുവരി 22-നാണ് സിദ്ധാർത്ഥിനെ കാണാതായത്.
സിദ്ധാർത്ഥിന് അമിത ജാഡയാണെന്ന തോന്നലാണ് സുഹൃത്തുക്കളെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വിഹാർ തടാകത്തിന് സമീപം കളിക്കാൻ കൊണ്ടുപോയ സിദ്ധാർത്ഥിനെ മുളവടി കൊണ്ട് കാലിനും തലയ്ക്കും അടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ പരിഭ്രാന്തരായ പ്രതികൾ സിദ്ധാർത്ഥിന്റെ വസ്ത്രങ്ങളും ചെരിപ്പും കരയിൽ ഉപേക്ഷിച്ച ശേഷം മൃതദേഹം തടാകത്തിൽ തള്ളി. സിദ്ധാർത്ഥിന്റെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം ഇല്ലാതിരുന്നത് മുങ്ങിമരണമല്ലെന്ന് സ്ഥിരീകരിക്കാൻ പോലീസിനെ സഹായിച്ചു. പിടിക്കപ്പെട്ട 14-ഉം 15-ഉം വയസ്സുള്ള മൂന്ന് കുട്ടികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഡോംഗ്രിയിലെ റിമാൻഡ് ഹോമിലേക്ക് മാറ്റി.

