കൊല്ലം: പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി വാർഷിക വേദി രാഷ്ട്രീയ തമാശകൾക്കും വാക്പോരിനും സാക്ഷിയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും പരസ്പരം ‘കൊട്ടിയും’ ചിരിപ്പിച്ചും വേദി പങ്കിട്ടത് കൗതുകമായി.(Suresh Gopi and KB Ganesh Kumar had an interesting verbal exchange on stage in Pathanapuram)
ചടങ്ങിൽ ആദ്യം സംസാരിച്ച ഗണേഷ് കുമാർ, സുരേഷ് ഗോപിയെ പത്തനാപുരത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പരിഹാസം ആരംഭിച്ചത്.സുരേഷ് ഗോപി കോളേജിന് എന്തോ സമ്മാനം നൽകിയിട്ടുണ്ടെന്നും അത് ബസ് ആണോ വിമാനമാണോ എന്ന് ചോദിച്ചു മനസ്സിലാക്കണമെന്നും ഗണേഷ് പറഞ്ഞു. പെട്രോളിയം സഹമന്ത്രി കൂടിയായ സുരേഷ് ഗോപി കോളേജ് ബസിന് ഡീസൽ ഫ്രീ ആക്കിക്കൊടുത്തോ എന്നായിരുന്നു ഗണേഷിന്റെ പ്രധാന ചോദ്യം.
തന്റെ ഊഴം വന്നപ്പോൾ കൃത്യമായ മറുപടിയുമായാണ് സുരേഷ് ഗോപി എത്തിയത്. പഴയ രാഷ്ട്രീയ ബന്ധങ്ങൾ അദ്ദേഹം വേദിയിൽ ഓർമ്മിപ്പിച്ചു. പത്തനാപുരത്ത് താൻ നേരത്തെ എത്തിയത് ഗണേഷ് കുമാറിന് വേണ്ടി വോട്ട് ചോദിക്കാനായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് വോട്ട് തേടിയ കാര്യം അദ്ദേഹം ഗണേഷിനെ ഓർമ്മിപ്പിച്ചു. രാജ്യസഭാംഗമായിരുന്ന കാലത്ത് പത്തനാപുരത്തിന് നൽകിയ ഹൈമാസ് ലൈറ്റുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
പെട്രോളും ഡീസലും ഫ്രീയായി കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ കൊടുക്കും, പിന്നെ പത്തനാപുരം അങ്ങ് എടുക്കും എന്നായിരുന്നു ഗണേഷിന്റെ ചോദ്യത്തിനുള്ള മാസ് മറുപടി. തൃശ്ശൂരിൽ തനിക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ചും സുരേഷ് ഗോപി വാചാലനായി. തൃശൂരിന്റെ മുദ്രയായ സ്വർണ്ണം പൂശിയ ആനക്കോലം തനിക്ക് സമ്മാനമായി ലഭിച്ചെന്നും അത് ഹൃദയത്തോട് ചേർത്തുപിടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

