ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ ഡി.എം.കെയും സി.പി.എമ്മും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വേണമെന്ന സി.പി.എം ആവശ്യവും, സഖ്യകക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന ഡി.എം.കെയുടെ നിലപാടും ചർച്ചകളിൽ പ്രധാന വിഷയമായി.(Tamil Nadu elections, DMK – CPM first phase of seat-sharing talks completed)
ഇത്തവണ രണ്ടക്ക സീറ്റുകൾ വേണമെന്നാണ് സി.പി.എം ഡി.എം.കെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ശക്തമായ സ്വാധീനമേഖലകളിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ മത്സരിച്ച സി.പി.എം രണ്ടെണ്ണത്തിൽ വിജയിച്ചിരുന്നു.
സഖ്യകക്ഷികളുടെ എണ്ണം വർദ്ധിച്ച സാഹചര്യം പരിഗണിച്ച് എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടിലാണ് ഡി.എം.കെ സ്ക്രീനിംഗ് കമ്മിറ്റി. സ്വന്തം നിലയ്ക്ക് കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള ഡി.എം.കെ നീക്കം സഖ്യകക്ഷികൾക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയേക്കും. സീറ്റ് എണ്ണത്തിൽ അന്തിമ ധാരണയിലെത്താൻ വരും ദിവസങ്ങളിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കും. മണ്ഡലങ്ങളുടെ സ്വഭാവവും വിജയസാധ്യതയും വിലയിരുത്തിയാകും അന്തിമ തീരുമാനം.

