പട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് ഉച്ചയോടെ ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.(Nitish Kumar resigns, Now Samrat Choudhary will lead Bihar, oath-taking tomorrow)
20 വർഷക്കാലം ബിഹാറിനെ നയിക്കാൻ സാധിച്ചതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷ് കുമാർ പടിയിറങ്ങിയത്. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് എന്നും മാർഗദർശിയായി കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിനായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി അറിയിച്ചു. പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണമുണ്ടാകുമെന്നും നിതീഷ് കൂട്ടിച്ചേർത്തു.
ബിജെപിയുടെ സംസ്ഥാനത്തെ ശക്തമായ ഒബിസി മുഖമായ സാമ്രാട്ട് ചൗധരിയാണ് പുതിയ മുഖ്യമന്ത്രി. 1990-ൽ ആർജെഡിയിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ അദ്ദേഹം 2018-ലാണ് ബിജെപിയിൽ എത്തിയത്. നിലവിൽ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സാമ്രാട്ട് ചൗധരിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർ കൂടി അധികാരമേൽക്കും. ജെഡിയു നേതാക്കളായ വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക എന്നാണ് സൂചനകൾ. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ പുതിയ മന്ത്രിസഭയുടെ ഭാഗമായേക്കില്ലെന്നാണ് വിവരം.

