പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപം നൽകി. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടെത്തിയ പി. സരിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രാഥമിക പട്ടികയ്ക്ക് അംഗീകാരം നൽകിയത്.(P Sarin for CPM in Palakkad, Official announcement later)
യു.ഡി.എഫ് ഉൾപ്പെടെയുള്ള മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ സരിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് പാർട്ടിക്കുള്ളിലെ ധാരണ. പാലക്കാട് മണ്ഡലം പിടിച്ചെടുക്കാൻ സരിന്റെ വരവ് ഗുണകരമാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കണമെന്ന നിബന്ധന കർശനമാക്കിയതോടെ ആലത്തൂരിലും നെന്മാറയിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പൊന്നുക്കുട്ടനെയാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്. നെന്മാറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്റെ പേരിനാണ് മുൻഗണന.
കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ തൃത്താല മണ്ഡലത്തിൽ എം.ബി. രാജേഷ് തന്നെ തുടരുമെന്ന് ഉറപ്പായി. മണ്ഡലത്തിൽ രാജേഷിനുള്ള സ്വാധീനം കണക്കിലെടുത്താണ് ഈ തീരുമാനം. കൂടാതെ, മറ്റ് സിറ്റിംഗ് എം.എൽ.എമാരെ അതത് മണ്ഡലങ്ങളിൽ തന്നെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി കൈമാറി. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം ഇതിൽ അന്തിമ തീരുമാനമെടുക്കും.

