മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ഐശ്വര്യ ഭാസ്‌കരൻ തന്റെ 46-47 വയസ്സിൽ നേരിട്ട മെനോപ്പോസ് ഘട്ടത്തിലെ ദുരനുഭവങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് (Actress Aishwarya Bhaskaran Interview). ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അസഹനീയമായ ചൂടും (Hot flashes) വിയർപ്പുമായിരുന്നു പ്രധാന പ്രശ്നം. എസി മുറിയിൽ ഇരുന്നാൽ പോലും പുറം വിയർക്കുന്ന അവസ്ഥയായിരുന്നുവെന്ന് താരം പറയുന്നു.
ശാരീരിക വേദനയേക്കാൾ തന്നെ തളർത്തിയത് മൂഡ് സ്വിങ്സ് (Mood swings) ആയിരുന്നു. പെട്ടെന്ന് വരുന്ന ദേഷ്യവും തൊട്ടുപിന്നാലെ എത്തുന്ന സങ്കടവും ജീവിതത്തെ വലിയ ട്രോമയിലേക്ക് നയിച്ചു. കേരളത്തിൽ ഒരു ഷൂട്ടിംഗിനായി വന്നപ്പോൾ അനുഭവപ്പെട്ട കഠിനമായ വേദനയെക്കുറിച്ച് താരം വിവരിക്കുന്നുണ്ട്. “ജീവൻ ശരീരത്തിൽ നിന്ന് പോകുന്ന അത്രയും വേദനയായിരുന്നു. സ്വന്തം കൈ കൊണ്ട് ഗർഭപാത്രം പിഴുതെടുക്കാൻ വരെ തോന്നിപ്പോയി” – ഐശ്വര്യ പറഞ്ഞു.
വേദന സഹിക്കവയ്യാതെ വന്നപ്പോൾ അമ്മയുടെ നിർദ്ദേശപ്രകാരമാണ് താരം യോഗ ചെയ്യാൻ തുടങ്ങിയത്. സദ്ഗുരുവിന്റെ യോഗ ക്ലാസുകൾ തന്നെ വലിയ രീതിയിൽ സഹായിച്ചുവെന്ന് താരം വെളിപ്പെടുത്തി. 40 ദിവസത്തെ യോഗ പരിശീലനത്തിന് ശേഷം വലിയ രീതിയിലുള്ള ബ്ലീഡിങ് ഉണ്ടാവുകയും പിന്നീട് മെനോപ്പോസ് ഘട്ടം അവസാനിക്കുകയും ചെയ്തു. ഇപ്പോൾ മനസും ശരീരവും തന്റെ നിയന്ത്രണത്തിലാണെന്നും ഐശ്വര്യ പറയുന്നു.

