സിഡ്‌നി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ‘ആദ്യ മുത്തച്ഛൻ’ എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ സ്വദേശിയായ ചാൾസ് സ്മിത്ത് (World’s Oldest First-Time Grandfather). തന്റെ 91-ാം വയസ്സിലാണ് ചാൾസിന് ആദ്യത്തെ കൊച്ചുമകൾ പിറന്നത്. സ്മിത്തിന്റെ മകൻ ആഷ്‌ലിക്കും മരുമകൾ ഹന്നയ്ക്കും പെൺകുഞ്ഞ് (ഇസ്‌ല) പിറക്കുമ്പോൾ സ്മിത്തിന് 91 വയസ്സും 209 ദിവസവുമായിരുന്നു പ്രായം.
ചാൾസ് സ്മിത്തിന് 55 വയസ്സുള്ളപ്പോഴാണ് മകൻ ആഷ്‌ലി ജനിക്കുന്നത്. വർഷങ്ങൾക്കിപ്പുറം തനിക്ക് ലഭിച്ച കൊച്ചുമകളുമായി വലിയൊരു ആത്മബന്ധമാണ് ചാൾസിനുള്ളത്. “അവളെ കൈകളിൽ എടുത്തപ്പോൾ തിരികെ നൽകാൻ തോന്നിയില്ല, ഡയപ്പർ മാറ്റുന്ന സമയം ഒഴികെ,” ചാൾസ് സ്മിത്ത് തമാശയായി ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് പറഞ്ഞു.
വാർധക്യസഹജമായ അവശതകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ മുത്തച്ഛൻ. സ്വന്തമായി കാമ്പർ വാനിൽ ഓസ്‌ട്രേലിയയിലുടനീളം യാത്ര ചെയ്യാനും ബോട്ടുമായി കടലിൽ പോകാനും ചാൾസ് ഇപ്പോഴും ഉത്സാഹവാനാണ്. തന്റെ അച്ഛന്റെ ഈ ഊർജ്ജസ്വലതയ്ക്കും ആരോഗ്യത്തിനും പിന്നിൽ അദ്ദേഹം കുടിക്കുന്ന ചായയ്ക്ക് വലിയൊരു പങ്കുണ്ടാകാമെന്ന് മകൻ ആഷ്‌ലി പറയുന്നു. പോസിറ്റീവ് ആയ ചിന്താഗതിയും സുഹൃത്തുക്കളുമാണ് അദ്ദേഹത്തിന്റെ കരുത്തെന്നും മകൻ കൂട്ടിച്ചേർത്തു.
Summary: Charles Smith from Australia has been officially recognized by Guinness World Records as the world’s oldest first-time grandfather at the age of 91. His granddaughter, Isla, was born when he was 91 years and 209 days old. Despite his age, Smith remains highly active, traveling in a camper van and boating around Moreton Bay. His son, Ashley, attributes his father’s longevity and independence to a positive attitude, a strong social circle, and perhaps his love for tea.

