ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക സഹായം. 300 കോടി ഡോളറിന്റെ അധിക നിക്ഷേപം പാകിസ്താന് നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. വിദേശ കടങ്ങൾ തിരിച്ചടയ്ക്കാൻ പണമില്ലാതെ വലയുന്ന പാകിസ്താന് ഈ നീക്കം വലിയ കരുത്താകും.(Saudi Arabia Pledges $3 Billion To Pakistan To Boost Foreign Exchange Reserves)
മാധ്യമങ്ങളോട് സംസാരിക്കവെ പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബാണ് സൗദിയുടെ പിന്തുണയെക്കുറിച്ച് വ്യക്തമാക്കിയത്. 300 കോടി ഡോളറിന്റെ സഹായം സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഉടൻ തന്നെ പാക് ഖജനാവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്താൻ നേരത്തെ കൈപ്പറ്റിയിരുന്ന 500 കോടി ഡോളറിന്റെ നിക്ഷേപം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി നൽകാനും സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ട്. പാകിസ്താന്റെ വിദേശനാണ്യ ശേഖരം ഉയർത്തുന്നതിനും കടബാധ്യതകൾ തീർക്കുന്നതിനുമായി ഈ തുക നിക്ഷേപിക്കുമെന്ന് സൗദി ധനമന്ത്രാലയ വക്താവും സ്ഥിരീകരിച്ചു. കടം തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിത്തരണമെന്ന പാകിസ്താന്റെ ആവശ്യം യുഎഇ അംഗീകരിച്ചിരുന്നില്ല. ഇതോടെ രാജ്യം കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായി.

