കോട്ടയം: രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(What is wrong with Ramesh Chennithala going to community headquarters, asks VD Satheesan)
ഖജനാവ് കാലിയായിരിക്കെ സർക്കാർ ഇപ്പോൾ നടത്തുന്ന ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോൾ പുറത്തെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പി.എസ്.സി പ്രായപരിധി ഉയർത്തിയത് ഉദ്യോഗാർത്ഥികളെ പ്രീണിപ്പിക്കാനാണ്. ഈ സർക്കാർ നടത്തിയ എല്ലാ അനധികൃത പിൻവാതിൽ നിയമനങ്ങളും പുതിയ സർക്കാർ റദ്ദാക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി മോഹൻലാലുമായി അഭിമുഖം നടത്തിയതിലും അദ്ദേഹം പ്രതികരിച്ചു. അതിനെ എതിർക്കുന്നില്ലന്നും മുഖ്യമന്ത്രി ഇങ്ങനെയെങ്കിലും ഒന്ന് ചിരിച്ചല്ലോ എന്നും പറഞ്ഞ അദ്ദേഹം, ഉമ്മൻചാണ്ടി പണ്ട് നടത്തിയ പരിപാടിയുടെ പേരെങ്കിലും ഒന്ന് മാറ്റാമായിരുന്നു എന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഡാറ്റ മോഷ്ടിച്ചാൽ മുഖ്യമന്ത്രിയും അത് ചെയ്യണോ എന്ന് സതീശൻ ചോദിച്ചു. സ്പാർക്കിൽ നിന്ന് സർക്കാർ ഡാറ്റ മോഷ്ടിച്ചു എന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
അന്വേഷണത്തിന് ഉത്തരവിട്ട കേസുകൾ സൂക്ഷിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഒരു വലിയ ഹാൾ തന്നെ വാടകയ്ക്ക് എടുക്കേണ്ടി വരും. ആംബുലൻസ് കമ്മീഷനെക്കുറിച്ച് പ്രസംഗിക്കാതെ നടപടി എടുക്കാനാണ് മന്ത്രി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. തന്ത്രിക്ക് പ്രത്യേക പരിരക്ഷയല്ല, ഒരു പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് വേണ്ടത്. തെളിവില്ലാതെയാണ് തന്ത്രിയെ പ്രതിയാക്കിയതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

