ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ-ചാർട്ടർ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ‘സീറോ ടോളറൻസ്’ അഥവാ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് ഇനി മുതൽ പിന്തുടരുകയെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് കർശനമായ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചത്.(Zero tolerance stance for non-scheduled operators, DGCA imposes strict restrictions)
വിമാനത്തിന്റെ നിർമ്മാണ തീയതി, മുൻപ് നടത്തിയ അറ്റകുറ്റപ്പണികളുടെ ചരിത്രം, പൈലറ്റുമാരുടെ ഫ്ലൈയിംഗ് പരിചയം എന്നിവ ഓപ്പറേറ്റർമാർ സ്വന്തം വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണം. യാത്രക്കാർക്ക് തങ്ങൾ സഞ്ചരിക്കുന്ന വിമാനത്തെക്കുറിച്ച് കൃത്യമായ അറിവ് നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
കമ്പനികളുടെ സുരക്ഷാ നിലവാരം പരിശോധിച്ച ശേഷം ഡിജിസിഎ അവർക്ക് റാങ്കിംഗ് നൽകും. ഈ വിവരങ്ങൾ ഡിജിസിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കും. ഇത് വഴി യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ സർവീസ് തിരഞ്ഞെടുക്കാം. പ്രതികൂല കാലാവസ്ഥയോ സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായാൽ യാത്ര തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം പൈലറ്റിനായിരിക്കും. മാനേജ്‌മെന്റിൽ നിന്നുള്ള യാതൊരു സമ്മർദ്ദവും പൈലറ്റിന് മേൽ ഉണ്ടാകാൻ പാടില്ല.
അപകടങ്ങളോ സുരക്ഷാ പിഴവുകളോ ഉണ്ടായാൽ പൈലറ്റിനെ മാത്രം കുറ്റപ്പെടുത്തി മാനേജ്‌മെന്റിന് ഒഴിഞ്ഞുമാറാനാവില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടായിരിക്കും. വിമാനങ്ങളിലെ കോക്പിറ്റ് റെക്കോർഡറുകൾ പതിവായി പരിശോധിക്കും. പ്രത്യേകിച്ച് പഴയ വിമാനങ്ങളുടെയും ഉടമസ്ഥാവകാശം മാറുന്ന വിമാനങ്ങളുടെയും മെയിന്റനൻസ് ഡിജിസിഎ നേരിട്ട് നിരീക്ഷിക്കും. സുരക്ഷാ ചട്ടങ്ങൾ കാറ്റിൽ പറത്തുന്ന പൈലറ്റുമാരുടെ ലൈസൻസ് അഞ്ച് വർഷം വരെ റദ്ദാക്കും. ഓപ്പറേറ്റർമാർ വീഴ്ച വരുത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം കനത്ത സാമ്പത്തിക പിഴയും ഈടാക്കും.

