ന്യൂഡൽഹി: ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിലെത്തിയ അമേരിക്കൻ പാസ്‌പോർട്ടുള്ള യുവതിയെ 5.42 കോടി രൂപ വിലമതിക്കുന്ന അനധികൃത ആഭരണങ്ങളും വിദേശ കറൻസിയുമായി കസ്റ്റംസ് പിടികൂടി ( Delhi Customs Seize Gold Silver). ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-3 ൽ വെച്ചാണ് കാഥേ പസഫിക് വിമാനത്തിലെത്തിയ യാത്രക്കാരിയെ ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ പക്കൽ നിന്നും രേഖകളില്ലാത്ത സ്വർണ്ണം, വജ്രാഭരണങ്ങൾ, വെള്ളി പാത്രങ്ങൾ, വിലകൂടിയ ലക്ഷ്വറി വാച്ചുകൾ എന്നിവ കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 1.2 കിലോഗ്രാം സ്വർണ്ണ-വജ്രാഭരണങ്ങൾ, 10 കിലോഗ്രാം വെള്ളി പാത്രങ്ങൾ എന്നിവയ്ക്ക് പുറമെ റോലക്സ്, ബൾഗാരി, ഷോപ്പാർഡ്, കാർട്ടിയർ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി വാച്ചുകളും പിടിച്ചെടുത്തു. കൂടാതെ യുഎസ് ഡോളർ, യൂറോ, ഹോങ്കോങ് ഡോളർ എന്നീ വിദേശ കറൻസികളും ഇവരുടെ പക്കലുണ്ടായിരുന്നു. ഇന്ത്യൻ കസ്റ്റംസ് നിയമപ്രകാരം വെളിപ്പെടുത്തേണ്ട ഈ വസ്തുക്കളൊന്നും ഡിക്ലറേഷൻ ഫോമിൽ രേഖപ്പെടുത്തിയിരുന്നില്ല.
പരിശോധനയ്ക്കിടയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന 552 ഗ്രാം സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിൽ നിന്ന് തന്നെ വാങ്ങിയതാണെന്ന് തെളിയിക്കാൻ സാധിച്ചതിനാൽ അവ വിട്ടുനൽകി. എന്നാൽ ബാക്കിയുള്ള 5.42 കോടി രൂപയുടെ വസ്തുക്കൾ 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം പിടിച്ചെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. കള്ളക്കടത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇവരുടെ മുൻകാല യാത്രകളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Summary: Customs officials at Delhi’s Indira Gandhi International Airport arrested a US passport holder for smuggling undeclared luxury goods and precious metals valued at Rs 5.42 crore.

