കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും എൻ. വാസുവിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. മാർച്ച് ആദ്യവാരം എറണാകുളത്തെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.(Sabarimala gold theft case, ED summons Thantri and N Vasu)
സംസ്ഥാന വിജിലൻസ് പ്രതിചേർത്തിട്ടുള്ള മുഴുവൻ വ്യക്തികളെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളെക്കുറിച്ചും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി 41 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കണ്ഠര് രാജീവർ ജാമ്യത്തിൽ ഇറങ്ങിയത്. കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കൊല്ലം വിജിലൻസ് കോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണിയുടെ മറവിൽ നടന്ന കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
അറ്റകുറ്റപ്പണിക്കായി സാധനങ്ങൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട മഹസ്സറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൂജാവിധികൾ ഉൾപ്പെടെയുള്ള താന്ത്രിക കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയുള്ളതെന്നും അറ്റകുറ്റപ്പണികളിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. സ്വർണ്ണം പൂശുന്നതടക്കമുള്ള പ്രവൃത്തികൾ നടന്നത് ശ്രീകോവിലിന് പുറത്താണെന്നും അതിനാൽ തന്ത്രിക്ക് ഇതിൽ പങ്കില്ലെന്നുമാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ.

