തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തെ അടിച്ചമർത്താൻ സർക്കാർ പ്രഖ്യാപിച്ച ‘ഡയസ്നോൺ’ നടപടി നിലവിൽ വന്നെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടന.(Medical college doctors’ strike enters fifth day, Government’s dies non comes into effect)
സമരത്തിൽ പങ്കെടുത്ത് ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ശമ്പളം തടയാനും ഹാജർ വെട്ടാനുമാണ് സർക്കാർ ഉത്തരവ്. സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരുടെ കണക്ക് ഹാജരാക്കാൻ ഡി എം ഇ ആവശ്യപ്പെട്ടെങ്കിലും വകുപ്പ് മേധാവിമാർ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. ഇത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.
അടിയന്തര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച നൂറുകണക്കിന് ശസ്ത്രക്രിയകൾ മുടങ്ങി. ഒപി വിഭാഗം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി.ജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറി.

