ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. കെ സി വേണുഗോപാൽ എം പി ഇടപെട്ട് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച ശേഷം ശസ്ത്രക്രിയയുടെ സമയം നിശ്ചയിക്കുമെന്ന് മകൻ ഷിബിൻ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി.(We will file an official complaint today, Usha’s family against medical malpractice in Vandanam)
ഇത്രയും വലിയൊരു വീഴ്ച സംഭവിച്ചിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മകൻ ഷിബിൻ ആരോപിച്ചു. കൈയിൽ പണമില്ലാത്തതുകൊണ്ടാണ് ഞങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. പാവപ്പെട്ടവർക്ക് മാത്രമല്ലേ ഇത്തരം കഷ്ടപ്പാടുകൾ ഉണ്ടാകാറുള്ളൂ? അല്ലാത്തവർക്ക് ഈ ഗതി വരില്ലല്ലോ എന്ന് ഷിബിൻ ചോദിച്ചു.
കടുത്ത വേദനയുമായി വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും എത്തിയപ്പോൾ മൂത്രത്തിൽ കല്ലാണ് എന്ന് പറഞ്ഞ് ഡോക്ടർമാർ പറഞ്ഞാണ് എക്സ്റേ എടുത്തതെന്ന് ഷിബിൻ പറഞ്ഞു. പരിശോധനയിലാണ് അഞ്ച് വർഷമായി വയറ്റിനുള്ളിൽ കിടക്കുന്ന കത്രിക കണ്ടെത്തിയത്.
സംഭവത്തിൽ ഇന്ന് പോലീസിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. 2021 മെയ് 5-നാണ് ഉഷയെ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അന്നത്തെ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവെക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക രംഗത്തെത്തി. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് താനല്ലെന്നും ഈ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഉഷയ്ക്ക് ഇതിനു മുൻപും ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയ ഉപകരണം 20 വർഷം മുൻപ് നടന്ന ഏതെങ്കിലും ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയതാകാൻ സാധ്യതയുണ്ട്. വണ്ടാനത്തെ ശസ്ത്രക്രിയയ്ക്കിടെയാണോ ഇത് സംഭവിച്ചതെന്ന് ഇപ്പോൾ പറയാനാകില്ല. വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സിസ്റ്റത്തിന്റെ പരാജയം മൂലമാണ്. താൻ ആരിൽ നിന്നും ശസ്ത്രക്രിയയ്ക്കായി പണം വാങ്ങാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

