കെയ്‌റോ: പുരാതന കാലത്ത് ഇന്ത്യയും ഈജിപ്തും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള വ്യാപാര ബന്ധം ശരിവെക്കുന്ന പുതിയ കണ്ടെത്തലുകൾ പുറത്ത് (Tamili Scripts discovered in Egypt). ഈജിപ്തിലെ ബെറെനിസ് തുറമുഖത്തിന് സമീപമുള്ള പാറയിൽ കൊത്തിയെടുത്ത ആറ് ശവകുടീരങ്ങളിൽ നിന്ന് 2,000 വർഷം പഴക്കമുള്ള മുപ്പതോളം ലിഖിതങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഇതിൽ 20 ലിഖിതങ്ങൾ പുരാതന തമിഴ് ലിപിയായ ‘തമിഴി’യിലും (Tamil-Brahmi) ബാക്കി പത്തെണ്ണം സംസ്‌കൃതം, പ്രകൃത് ഭാഷകളിലുമാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ അക്കാലത്ത് ഈജിപ്തിൽ സ്ഥിരതാമസമാക്കിയിരുന്നതായാണ് ഈ ലിഖിതങ്ങൾ സൂചിപ്പിക്കുന്നത്. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്തിന് ശേഷമുള്ള ടോളമിക് ഭരണകാലത്താണ് ഈ ലിഖിതങ്ങൾ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളുടെ സാന്നിധ്യം ഈ കണ്ടെത്തലിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയായിരുന്നു പ്രധാനമായും ഇന്ത്യയിൽ നിന്ന് ഈജിപ്തിലേക്ക് കയറ്റി അയച്ചിരുന്നത്. ചെങ്കടൽ തീരത്തെ ബെറെനിസ് തുറമുഖം അക്കാലത്ത് പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇന്ത്യൻ സംസ്കാരവും ഭാഷയും കടൽ കടന്ന് ഈജിപ്ത് വരെ എത്തിയതിന്റെ ചരിത്രപരമായ സാക്ഷ്യമായാണ് പുരാവസ്തു ഗവേഷകർ ഇതിനെ കാണുന്നത്.
Summary: Archaeologists have discovered 30 ancient inscriptions in Tamili and Prakrit in Egypt, confirming a robust 2,000-year-old trade link between India and the Egyptian coast.



