തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷം ആണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Jamaat-e-Islami and RSS are filled with venom, says MV Govindan)
ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷമാണ് എന്നും, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം കലർത്താനാണ് ഇവർ ശ്രമിക്കുന്നത് എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിനെ കൈവിട്ടെന്ന പ്രചാരണം തെറ്റാണെന്നും മുന്നണിയുടെ ജാഥകളിൽ കാണുന്ന വലിയ ജനപങ്കാളിത്തം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കാലത്ത് ശബരിമല കൊടിമരം മാറ്റിയപ്പോൾ വൻ പണപ്പിരിവും സ്വർണ്ണപ്പിരിവും നടന്നിട്ടുണ്ട്. അന്നത്തെ ദേവസ്വം ബോർഡ് ഭാരവാഹികൾ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാർ എത്ര വലിയവരായാലും സർക്കാർ സംരക്ഷിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്കാരിക പ്രവർത്തകർ ഉയർത്തുന്ന വിമർശനങ്ങളെ സി.പി.ഐ.എം പോസിറ്റീവായാണ് കാണുന്നത്. പ്രസ്ഥാനത്തെ നന്നാക്കാനാണ് അവർ അഭിപ്രായങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



