ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ആകെ 4.88 കോടി (4,87,98,833) വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ്(85.10%).(Tamil Nadu voter turnout, 85.10% polling recorded, 4.88 crore people voted )
2021-ലെ തിരഞ്ഞെടുപ്പിൽ 73.6 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 24.42 ലക്ഷം പേരുടെ വർദ്ധനവുണ്ടായി. വോട്ടർ പട്ടികയിലെ അനർഹരായ 57 ലക്ഷം പേരെ ഒഴിവാക്കിയതാണ് പോളിംഗ് ശതമാനം കുത്തനെ ഉയരാൻ പ്രധാന കാരണമായത്. തമിഴ്‌നാട്ടിൽ ഇത്തവണയും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തി.
സ്ത്രീകൾ: 2.52 കോടി, പുരുഷന്മാർ: 2.35 കോടി എന്നിങ്ങനെയാണ് നില. പുരുഷന്മാരേക്കാൾ 17.25 ലക്ഷം കൂടുതൽ സ്ത്രീകളാണ് പോളിംഗ് ബൂത്തിലെത്തിയത്. 2011 മുതലുള്ള ട്രെൻഡ് ഇത്തവണയും തുടരുകയായിരുന്നു. ആകെ 7,728 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 4,517 പേർ വോട്ട് രേഖപ്പെടുത്തി. സുലൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാർ വോട്ട് ചെയ്തത്.
മെയ് 4-ന് രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്തുടനീളം 62 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 234 വോട്ടെണ്ണൽ ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. 10,545 വോട്ടെണ്ണൽ ഉദ്യോഗസ്ഥരെയും 4,624 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചു. തപാൽ വോട്ടുകൾ എണ്ണുന്നതിനായി പ്രത്യേകമായി 240 ഹാളുകൾ ക്രമീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൂന്ന് തലത്തിലുള്ള സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. 65 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചതായി തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്നായിക് അറിയിച്ചു.

