ചെന്നൈ: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായുള്ള ആത്മബന്ധം വ്യക്തമാക്കി രാഹുൽ ഗാന്ധി. സ്റ്റാലിനെ നിയന്ത്രിക്കാൻ മോദിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് അമിത് ഷായുടെ വാക്കുകേൾക്കുന്ന ഒരു എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിയെ തമിഴ്‌നാട്ടിൽ പ്രതിഷ്ഠിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.(MK Stalin is my brother, Modi cannot control him, says Rahul Gandhi)
തന്റെ രണ്ടാമത്തെ റാലിയിൽ സ്റ്റാലിനെ ‘സഹോദരൻ’ എന്ന് വിളിച്ച രാഹുൽ, ഡിഎംകെ തങ്ങളുടെ പങ്കാളിയാണെന്ന് വ്യക്തമാക്കി. എന്നാൽ ബിജെപിയെപ്പോലെ സഖ്യകക്ഷികളെ വിരട്ടാനോ സമ്മർദ്ദത്തിലാക്കാനോ കോൺഗ്രസ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിന്റെ പരാജയത്തിന് പിന്നാലെ പാർലമെന്റിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട മോദിയെയാണ് കണ്ടതെന്ന് രാഹുൽ പരിഹസിച്ചു. പ്രതിപക്ഷ നിരയിലേക്ക് നോക്കാൻ പോലും മോദിക്ക് കഴിഞ്ഞില്ല. അദ്ദേഹം ഒരു വശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു, രാഹുൽ പറഞ്ഞു.
മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കയാണെന്നും ട്രംപ് പറയുന്നത് പോലെയാണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. എപ്സ്റ്റീൻ ഫയലുകൾ ഉപയോഗിച്ച് ട്രംപ് മോദിയെ സമ്മർദ്ദത്തിലാക്കുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. മണ്ഡല പുനർനിർണ്ണയത്തിനായുള്ള നീക്കം ദേശവിരുദ്ധമാണെന്നും പ്രതിപക്ഷം പാറപോലെ ഉറച്ചുനിന്നതുകൊണ്ടാണ് അത് പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിങ്ങളുടെ പടയാളിയാണ് ഞാൻ. തമിഴ് ജനതയെ സംരക്ഷിക്കാൻ ഞാൻ എന്തും ചെയ്യും, രാഹുൽ ഉറപ്പുനൽകി.

