ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെത്തുടർന്ന് പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലേക്കും സാമ്പത്തിക തകർച്ചയിലേക്കും കൂപ്പുകുത്തുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഖത്തറിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിലച്ചതുമാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയത്.(West Asian War, Pakistan in darkness; industries come to a standstill)
രാജ്യത്തെ വൈദ്യുതി കമ്മി 4,500 മെഗാവാട്ടായി ഉയർന്നു. ഇത് പാകിസ്ഥാന്റെ ആകെ ആവശ്യകതയുടെ നാലിലൊന്നാണ്. നഗരങ്ങളിൽ എട്ട് മണിക്കൂർ വരെയും ഗ്രാമപ്രദേശങ്ങളിൽ 12 മുതൽ 14 മണിക്കൂർ വരെയുമാണ് നിലവിൽ വൈദ്യുതി നിയന്ത്രണം. വൈദ്യുതി മോഷണം കൂടുതലുള്ളയിടങ്ങളിൽ ഇത് 16 മണിക്കൂർ വരെ നീളുന്നുണ്ട്.
പ്രകൃതിവാതക ഇറക്കുമതി നിലച്ചതോടെ പാകിസ്ഥാനിലെ എൽ.എൻ.ജി അധിഷ്ഠിത പവർ പ്ലാന്റുകൾ ഭൂരിഭാഗവും പ്രവർത്തനരഹിതമായി. പാകിസ്ഥാന്റെ എൽ.എൻ.ജി ഇറക്കുമതിയുടെ 99 ശതമാനവും ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ്. യുദ്ധത്തെത്തുടർന്ന് ഖത്തർ എനർജി തങ്ങളുടെ എല്ലാ കയറ്റുമതികളിലും ‘ഫോഴ്‌സ് മജ്യൂർ’ പ്രഖ്യാപിച്ചു. ഇതോടെ മാർച്ചിൽ എത്തേണ്ടിയിരുന്ന എട്ട് കപ്പലുകളിൽ രണ്ടെണ്ണം മാത്രമാണ് പാകിസ്ഥാനിലെത്തിയത്. ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ആറ് ഷിപ്‌മെന്റുകളും ലഭിക്കാൻ സാധ്യതയില്ല.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടുത്തി. വൈദ്യുതിയും ഗ്യാസും ഇല്ലാതായതോടെ രാജ്യത്തെ വ്യാവസായിക മേഖല സ്തംഭനാവസ്ഥയിലാണ്. ഇന്ധനക്ഷാമം കാരണം ഫാക്ടറികൾ പ്രതിദിനം ശരാശരി 8 മണിക്കൂർ പ്രവർത്തനം നിർത്തേണ്ടി വരുന്നു. ഇത് കയറ്റുമതി വരുമാനത്തെ സാരമായി ബാധിച്ചു. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഇന്ധനം വാങ്ങാൻ ആവശ്യമായ വിദേശ നാണയ ശേഖരം പാകിസ്ഥാന്റെ പക്കലില്ല. ഇന്ധനത്തിന് റേഷനിംഗും സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോമും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന ചർച്ച ഒരു കരാറിലെത്താതെ അവസാനിച്ചു. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കാനും ഊർജ്ജ വിതരണം പുനഃസ്ഥാപിക്കാനുമുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് പാകിസ്ഥാൻ തയ്യാറെടുക്കുകയാണ്.

