കാരക്കസ് : ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എട്ടുദിവസം കഴിഞ്ഞിട്ടും ജീവൻ നിലനിർത്തി വെനസ്വേലയിൽ ഒരു അത്ഭുത രക്ഷപ്പെടൽ. തകർന്നുവീണ ഷോപ്പിംഗ് മാളിലെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന 43-കാരനായ ഹെർനാൻ അൽബെർട്ടോ ഗിൽ ഫ്ലോറസിനെ നൂറു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.(Venezuela earthquake 2026, Security Guard Rescued Alive After Eight Days Under Rubble)
ജൂൺ 24-നുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പത്തിലാണ് ഷോപ്പിംഗ് സെന്റർ തകർന്നത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഗിൽ ഫ്ലോറസ് സുരക്ഷാ ക്യാബിനുള്ളിൽ ആയിരുന്നതാണ് അദ്ദേഹത്തിന് തുണയായത്. കെട്ടിടം തകർന്നപ്പോൾ ക്യാബിൻ തകരാതെ നിന്നത് അദ്ദേഹത്തിന് ശ്വസിക്കാനാവശ്യമായ വായു ലഭിക്കാനും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങാതെ സംരക്ഷിക്കാനും സഹായിച്ചു.
ചിലി, അമേരിക്ക, പോർച്ചുഗൽ, മെക്സിക്കോ, കോസ്റ്റാറിക്ക, എൽ സാൽവഡോർ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക രക്ഷാദൗത്യ സംഘങ്ങൾ ചേർന്നാണ് 140 ടണ്ണോളം വരുന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ ടെലിസ്കോപ്പിക് ക്യാമറയിലൂടെ അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും ഇടുങ്ങിയ ദ്വാരത്തിലൂടെ വെള്ളവും പോഷകാഹാരങ്ങളും നൽകി ജീവൻ നിലനിർത്തുകയുമായിരുന്നു. പുറത്തെടുത്ത ഉടൻ തന്നെ ഓക്സിജൻ മാസ്ക് ധരിപ്പിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഭൂകമ്പത്തിൽ 2,595 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഒടുവിലത്തെ കണക്കുകൾ. ആയിരക്കണക്കിന് ആളുകളെ ഇനിയും കാണാനില്ലാത്ത സാഹചര്യത്തിൽ ഗിൽ ഫ്ലോറസിന്റെ രക്ഷപ്പെടൽ ദുരന്തത്തിൽപ്പെട്ടവർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Story Summary
Hernan Alberto Gil Flores, a 43-year-old security guard, was miraculously rescued after spending eight days under rubble following the devastating twin earthquakes in Venezuela. Through a massive international rescue operation lasting over 100 hours, specialized teams managed to provide him with food and water until he was pulled out alive, marking a rare beacon of hope in a disaster that has claimed over 2,500 lives.

