വാഷിംഗ്ടൺ: വിദേശ പൗരന്മാർക്ക് യുഎസിൽ സ്ഥിരതാമസാനുമതി നൽകുന്ന ഗ്രീൻകാർഡ് വ്യവസ്ഥകളിൽ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം ( US Green Card New Rules). ഗ്രീൻകാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ നിർബന്ധമായും തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം അവിടെയുള്ള യുഎസ് എംബസി വഴിയോ കോൺസുലേറ്റ് വഴിയോ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ എന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുതിയ ഉത്തരവിറക്കി. ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് ഈ തീരുമാനം കടുത്ത തിരിച്ചടിയാകും.
അമേരിക്കൻ പൗരത്വമില്ലാതെ തന്നെ രാജ്യത്ത് എവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് പെർമനന്റ് റസിഡന്റ് കാർഡ് എന്നറിയപ്പെടുന്ന ഗ്രീൻകാർഡ് നൽകുന്നത്. നിലവിലെ നിയമപ്രകാരം എച്ച്-1ബി (H-1B), എൽ-1 (L-1) തുടങ്ങിയ വിസകളിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് അവിടെ തുടർന്നുകൊണ്ട് തന്നെ ഗ്രീൻകാർഡിനായി അപേക്ഷിക്കാമായിരുന്നു. എന്നാൽ പുതിയ മാർഗനിർദ്ദേശപ്രകാരം അപേക്ഷകർ നാട്ടിലേക്ക് മടങ്ങേണ്ടി വരും. അതേസമയം, അസാധാരണമായ പ്രത്യേക സാഹചര്യങ്ങളിൽ ഈ നിബന്ധനയിൽ ഇളവ് അനുവദിക്കുമെന്ന് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഇമിഗ്രേഷൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ പുതിയ പരിഷ്കരണമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം സമീപകാലത്തായി യുഎസിന്റെ കുടിയേറ്റ നയങ്ങളിൽ വരുത്തുന്ന വലിയ മാറ്റങ്ങളുടെ ഭാഗമാണിത്.
Summary: The Trump administration has introduced stringent new guidelines for the US Permanent Resident Card, commonly known as the Green Card, requiring immigrants to return to their home countries before applying. Previously, foreign nationals on visas like H-1B and L-1 could apply for status adjustment while staying in the US, but the newly issued USCIS rules mandate their return, offering exemptions only under exceptional circumstances. The US Department of Homeland Security stated that this policy aims to curb the misuse of the immigration system, a move that is expected to severely impact thousands of Indian professionals currently awaiting residency.

