കോപ്പൻഹേഗൻ: ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.(Trains collide head-on in Copenhagen, 17 injured; 4 in critical condition)
ഹില്ലെറോഡ്, കാഗറപ്പ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ കൂട്ടിയിടിച്ചത്. നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ വെച്ചായിരുന്നു അപകടം. വനത്തിനുള്ളിലായതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തേക്ക് എത്തുന്നതിന് വലിയ പ്രയാസം നേരിട്ടു. ആംബുലൻസുകൾക്ക് പുറമെ ഹെലികോപ്റ്ററുകൾ കൂടി ഉപയോഗപ്പെടുത്തിയാണ് പരിക്കേറ്റവരെ അതിവേഗം ആശുപത്രികളിൽ എത്തിച്ചത്.
അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിനിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാവരെയും പുറത്തെത്തിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഡെന്മാർക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.

