ജിദ്ദ: മക്കയിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി (Saudi Arabia Execution). അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച നടപ്പിലാക്കിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളെ കർശനമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താംഫെറ്റാമിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കേസിൽ വിശദമായ അന്വേഷണം പൂർത്തിയാക്കിയ സ്പെഷ്യലൈസ്ഡ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.
നേരത്തെ ,കീഴ്ക്കോടതി വിധിച്ച വധശിക്ഷ പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. നിയമനടപടികൾ പൂർത്തിയായതിനെത്തുടർന്ന് ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കാൻ സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Story Summary: Saudi Arabia executed an Afghan national, Azizullah Ammari, in Makkah for smuggling methamphetamine. After his arrest, a specialized court found him guilty, and the verdict was upheld by both the Appeal and Supreme Courts. The execution was carried out last Thursday following a royal decree, reiterating the Kingdom’s strict stance against drug trafficking.

