കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു (Section 144 Kozhikode). വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ആളുകൾ അനാവശ്യമായി തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ജില്ലയിൽ പടക്ക വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും അതിരുവിട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം കോളേജിലെ സ്ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതായി കലക്ടർ വ്യക്തമാക്കി. കൊയിലാണ്ടി വരണാധികാരി സ്ട്രോങ്ങ് റൂമിന് സമീപം പോയത് ചട്ടപ്രകാരമുള്ള പതിവ് പരിശോധനയുടെ ഭാഗമാണെന്നും സുരക്ഷാ പരിധി ലംഘിച്ചിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പേരാമ്പ്രയിൽ തുറന്നത് മെറ്റീരിയൽ റൂമാണെന്നും ഇ.വി.എം സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും കലക്ടർ വിശദീകരിച്ചു.
ഈ സാഹചര്യത്തിൽ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും അവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. വോട്ടിംഗ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും കലക്ടർ ഉറപ്പുനൽകി.
എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന യു.ഡി.എഫിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. നിലവിലെ നിയമപ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിവിപാറ്റുകൾ മാത്രമേ എണ്ണുകയുള്ളൂ. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ മാത്രമേ കൂടുതൽ സ്ലിപ്പുകൾ എണ്ണുന്നത് പരിഗണിക്കുകയുള്ളൂ എന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Story Summary: Section 144 has been imposed in Kozhikode district on the day of vote counting to maintain law and order. District Collector Snehil Kumar also clarified that there were no protocol violations regarding the strong room controversies in JDT, Perambra, and Koyilandy. The Election Commission rejected the UDF’s demand to count all VVPAT slips, stating that only five randomly selected VVPATs per constituency will be counted as per existing rules.

