HomeWorldഅഞ്ചു തടവ് പുള്ളികളെ ഒരൊറ്റ മുറിയിൽ പാർപ്പിക്കുന്നു, 30 ദിവസം അവർക്ക്...

അഞ്ചു തടവ് പുള്ളികളെ ഒരൊറ്റ മുറിയിൽ പാർപ്പിക്കുന്നു, 30 ദിവസം അവർക്ക് ഉറക്കം നിഷേധിക്കുന്നു; റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ്; സത്യമോ മിഥ്യയോ | Russian Sleep Experiment

🎙️ Latest Podcast

മനുഷ്യന് വെള്ളം വായു ഭക്ഷണം എന്നിവ എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ പ്രാധാന്യം ഉറക്കത്തിനും ഉണ്ട്. ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അപ്പോൾ പിന്നെ ഒന്നും രണ്ടും ആഴ്ച ഉറങ്ങാതെ ഇരുന്നാലോ. ഇത്തരത്തിൽ മനുഷ്യൻ്റെ ഉറക്കവുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധമായ ഒരു കഥ പ്രചാരണത്തിലുണ്ട്. 30 ദിവസം ഉറക്കം നിഷേധിക്കപ്പെട്ട അഞ്ചു മനുഷ്യരും അവർ നേരിട്ട ഇരുണ്ടൻ ദിനങ്ങളും. കേട്ടാൽ ആരെയും പേടിപ്പെടുത്തുന്ന, അറപ്പുളവാക്കുന്ന ‘ദ റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ് (Russian Sleep Experiment).

1947ൽ നടന്നു എന്ന് പറയപ്പെടുന്ന റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ്, ഇതിനെ ചുറ്റിപറ്റി വാദങ്ങളും പ്രതിവാദങ്ങളും നിരവധിയാണ്. സോവിയറ്റ് യൂണിയൻ (Soviet Union) നടത്തി എന്ന് പറയപ്പെടുന്ന സ്ലീപ് എക്സ്പിരിമെന്റ് ഇന്റർനെറ്റിൽ പ്രചരാണത്തിലുള്ള ഏറ്റവും കുപ്രസിദ്ധമായ കെട്ടു കഥകളിൽ ഒന്നാണ്. അഞ്ചു തടവ് പുള്ളികളെ ഒരൊറ്റ മുറിയിൽ പാർപ്പിക്കുന്നു 30 ദിവസം അവർക്ക് ഉറക്കം നിഷേധിക്കപ്പെടുന്നു (SleepDeprivation), ആ അഞ്ചു മനുഷ്യർ നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ്.

കഥകളിലെ റഷ്യൻ സ്ലീപ് എക്സ്പിരിമെന്റ്

1947 ൽ സോവിയറ്റ് റഷ്യയിൽ നടന്നു എന്ന് പറയപ്പെടുന്ന സ്ലീപ് എക്സ്പിരിമെന്റ്. കുറച്ച് ശാസ്ത്രജ്ഞരുടെ ഉള്ളിൽ ഉണ്ടായ ചെറിയൊരു ജിജ്ഞാസ, ഒരു മാസം മനുഷ്യർ ഉറങ്ങാതെ ഇരുന്നാൽ അവർക്ക് എന്ത് സംഭവിക്കും? ജിജ്ഞാസയിൽ അവർ അതിനെ ഒതുക്കി നിർത്തിയില്ല പകരം ശരിക്കും മനുഷ്യന് എന്ത് സംഭവിക്കും എന്ന് അറിയുവാൻ ഒരു പരീക്ഷണത്തിന് മുതിർന്നു. അങ്ങനെ പുറം ലോകത്തെ അറിയിക്കാതെ പരീക്ഷണ ഒരുക്കങ്ങൾ തുടങ്ങി. സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഗവേഷകർ അഞ്ച് രാഷ്ട്രീയ തടവുകാരെ ഈ പരീക്ഷണത്തിനായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു. ഈ പരീക്ഷണത്തിന് സമ്മതിച്ചാൽ പരീക്ഷണ കാലാവധിയായ ഒരു മാസം കഴിയുമ്പോൾ 5 തടവുകാരെയും വെറുതെ വിടും എന്ന വാക്കും അവർക്ക് നൽകി. സ്വാതന്ത്ര്യം മുന്നിൽ കണ്ട തടവുകാർ പരീക്ഷണത്തിന് സമ്മതിക്കുന്നു.

പരീക്ഷണത്തിനായി ഈ അഞ്ചു പേരെയും ഒരു ചേംബറിൽ പാർപ്പിച്ചു. ഇതിന് വേണ്ടി സർക്കാരിൽ നിന്ന് ഒരു മാസത്തേക്ക് അവർക്ക് വേണ്ട ആഹാരം, വെള്ളം, പുസ്തകങ്ങൾ, ടോയ്ലറ്റ് സൗകര്യവും, മെത്തയില്ലാത്ത കട്ടിലുകളും മറ്റും അവരുടെ പരീക്ഷണ മുറിയിൽ എത്തിച്ചു. ഇവർ ഉറങ്ങാതെ ഇരിക്കുവാൻ ഒരു ഉത്തേജക വാതകം മുറിയിൽ കടത്തിവിട്ടു കൊണ്ടിരുന്നു. മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവർത്തനത്തെ നിർത്താൻ കഴിയുന്ന വാതകമായിരുന്നു അത്. ഇങ്ങനെ പ്രത്യേകമായി ഒരുക്കിയ മുറിയിൽ മൈക്രോഫോൺ, ഇന്റർക്യാം എന്നിവ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

ആദ്യ നാല് ദിവസങ്ങളിൽ പ്രശ്നമൊന്നുമില്ലാതെ കടന്നു പോയി. എന്നാൽ അടുത്ത ദിവസം അഞ്ചുപേരിൽ ഒരാൾ വളരെ വിചിത്രമായി സ്വബോധമില്ലാതെ അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുവാൻ ആരംഭിച്ചു. ആറാമത്തെ ദിവസം ചിത്തഭ്രമം ബാധിച്ചതുപോലെ മറ്റുള്ളവരും പുലമ്പാൻ തുടങ്ങി. ഒൻപതാം ദിവസം, തടവുകാരിലൊരാൾ മൂന്ന് മണിക്കൂർ തുടർച്ചയായി അലറാൻ ആരംഭിച്ചു. ഏകദേശം മൂന്ന് മണിക്കൂറിനു ശേഷം അയാൾ നിലവിളിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു നേർത്ത ശബ്ദം മാത്രമേ പുറത്തുവന്നുള്ളൂ. അപ്പോഴേക്കും അയാളുടെ വോക്കൽ കോഡ് തകരാറിലായി എന്ന് ഗവേഷകർക്ക് മനസ്സിലായി. മണിക്കൂറുകൾ കഴിയും തോറും മുറിയിൽ അന്തരീക്ഷം ആകെ ഭീകരം ആകുവാൻ തുടങ്ങി. വല്ലാത്തൊരു അലർച്ചയും അട്ടഹാസവും. എന്നാൽ പെട്ടെന്ന് തന്നെ മുറി തീർത്തും നിശബ്ദമായി, എന്നാൽ, മുറിയിലുള്ള ഓക്സിജൻ്റെ അളവ് പരിശോധിച്ചപ്പോൾ ഇപ്പോഴും അവർ ജീവനോടെ ഉണ്ടെന്ന് മനസ്സിലായി. ഒടുവിൽ പരീക്ഷണം അവസാനിപ്പിച്ച തടവുകാരെ മോചിപ്പിക്കാൻ തീരുമാനിക്കുന്നു. ചേംബർ തുറക്കുന്നതിനു മുൻപായി ഗവേഷകർ ചേംബറിൻ്റെ വാതിൽ തുറക്കുവാൻ പോവുകയാണ് എന്ന് അറിയിച്ചു. എന്നാൽ അത്രയും നേരം യാതൊരു ഒച്ചപ്പാടുകളും ഇല്ലാതിരുന്ന ചേംബറിൽ നിന്നും നിശബ്തതയെ മുറിച്ചു കൊണ്ട് അവർക്ക് ലഭിച്ച മറുപടി “ഞങ്ങൾ ഇനി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നില്ല” എന്നതായിരുന്നു.

പതിനഞ്ചാം ദിവസം അർദ്ധരാത്രിയിൽ ചേംബർ തുറക്കുവാൻ തീരുമാനിക്കുന്നു. ചേംബർ തുറന്ന് അകത്തേക്കു കടന്ന ഗവേഷകർ കണ്ടത് തീർത്തും ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. അഞ്ച് പേരിൽ ഒരാൾ മരണപ്പെട്ടു കിടക്കുന്നു. മരണപ്പെട്ടയാളുടെ ശവത്തിൽ നിന്നും മാംസം മറ്റുള്ളവർ മാന്തി പൊളിച്ച് തിന്നിരിക്കുന്നു. എന്നാൽ ബാക്കിയുള്ള നാലുപേർ സ്വന്തം വയർ കീറി മാംസവും പേശികളും വലിച്ചു പുറത്തിട്ടിരിക്കുന്നു. തീർത്തും അക്രമാസക്തരായ ഇവർ അറയിൽ പ്രവേശിച്ച ഒരു സൈനികനെ കൊലപ്പെടുത്തുകയും ചെയ്തു. നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ ഇവരെ ചേംബറിൽ നിന്നും പുറത്തു കൊണ്ടുവന്നു. സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരികെ കൊണ്ടുവരാൻ സാധിക്കില്ല എന്ന് മനസ്സിലായ അധികാരികൾ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു.

1940 കളുടെ ആരംഭത്തിൽ സോവിയറ്റ് യൂണിയൻ നടത്തി എന്ന് പറയപ്പെടുന്ന ഈ ഭയാനകമായ പരീക്ഷണം വെറും കെട്ടുകഥയാണ്. യാഥാർഥ്യത്തിൻ്റെ യാതൊരു അംശവും പുരളാത്ത ഈ കഥ ഏറ്റെടുത്തത് കോടിക്കണക്കിന് മനുഷ്യരാണ്. ‘The Russian Sleep Experiment’ എന്ന് പേരിട്ടിരിക്കുന്ന ഈ കഥ ഇൻ്റർനെറ്റിൽ പ്രചരിച്ച ഒരു കലാസൃഷ്ടി മാത്രമാണ്. ഈ കെട്ടുകഥയുടെ ഏറ്റവും പഴയ പതിപ്പ് 2010 ഓഗസ്റ്റ് 10-ലെ ക്രീപ്പിപാസ്റ്റ (Creepypasta) എന്ന വിക്കി പേജിൽ കാണുവാൻ സാധിക്കും. ശരിക്കും ഈ കഥ ആരുടെ സൃഷ്ടിയാണ് എന്ന് ഇപ്പോഴും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കഥ സത്യമാണ് എന്ന് വാദിക്കുന്ന മനുഷ്യരുമുണ്ട്. പക്ഷേ ഈ വാദത്തെ സാധൂകരിക്കുവാൻ വേണ്ടത്ര തെളിവുകൾ ഇല്ല എന്നതാണ് സത്യം. അർബൻ ലെജൻഡ് (Urban legend) എന്നൊക്കെ വിളിക്കുവാൻ സാധിക്കുന്ന ഈ കഥ മനുഷ്യൻ്റെ ചിന്ത ശേഷിയുടെയും ക്രിയാത്മകതയുടെയും തെളിവ് കൂടിയാണ്.

 

Summary: The ‘Russian Sleep Experiment’ is a widely circulated internet horror story that claims Soviet researchers subjected five prisoners to 30 days of sleep deprivation in 1947, leading to grotesque behavioral changes and violence. Despite its popularity and the intensity with which it is told, the story is entirely fictional, originating from a 2010 post on the ‘Creepypasta’ website. There is no historical evidence to support the existence of such an experiment, and it is universally regarded by researchers and historians as an ‘urban legend’.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.