ബെത്‌ലഹേം: ഇസ്രായേൽ അധിനിവേശവും തുടർച്ചയായ സൈനിക നടപടികളും സാമ്പത്തിക തകർച്ചയും കാരണം വെസ്റ്റ് ബാങ്കിലെ ലക്ഷക്കണക്കിന് പലസ്തീൻ ബിരുദധാരികൾ കടുത്ത തൊഴിലില്ലായ്മയിലേക്ക് തള്ളിവിടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു ( Palestinian Collapsed Job Market). വർഷങ്ങളോളം കഷ്ടപ്പെട്ട് സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു ജോലിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പലസ്തീൻ ഇക്കണോമിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിലെ ഡിപ്ലോമയോ ബിരുദമോ ഉള്ള ചെറുപ്പക്കാരിൽ 40 ശതമാനത്തോളം പേരും ഇപ്പോൾ തൊഴിൽരഹിതരാണ്. 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ ഇസ്രായേലിൽ ജോലി ചെയ്തിരുന്ന 1,15,000 പലസ്തീനികളുടെ വർക്ക് പെർമിറ്റുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതും പൊതുമേഖലയിൽ ശമ്പളം മുടങ്ങിയതും ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
വർഷങ്ങളോളം പഠിച്ച ഫിസിയോതെറാപ്പി പോലെയുള്ള ഉയർന്ന ബിരുദങ്ങൾ ഉണ്ടായിട്ടും ഉപജീവനത്തിനായി സൂപ്പർമാർക്കറ്റുകളിലെ കാഷ്യർമാരായും റെസ്റ്റോറന്റുകളിലെ തൊഴിലാളികളായും ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് പലസ്തീൻ യുവത്വമെന്ന് അധ്യാപകരും കരിയർ കൗൺസിലർമാരും സാക്ഷ്യപ്പെടുത്തുന്നു. കടുത്ത പ്രതിസന്ധി കാരണം ഡോക്ടർമാരും ആർക്കിടെക്റ്റുകളും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള പലസ്തീനിലെ വലിയൊരു വിഭാഗം ബുദ്ധിജീവികളും പ്രതിഭകളും മെച്ചപ്പെട്ട ജീവിതം തേടി രാജ്യം വിട്ടുപോകുന്ന ‘ബ്രെയിൻ ഡ്രെയിൻ’ പ്രതിഭാസവും വെസ്റ്റ് ബാങ്കിൽ രൂക്ഷമായിട്ടുണ്ട്. ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുന്ന പലസ്തീൻ നികുതിപ്പണം ലഭിക്കാത്തതിനാൽ പലസ്തീൻ അതോറിറ്റിക്ക് ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ പോലും സാധിക്കുന്നില്ല. പ്രതികൂലമായ ഈ യുദ്ധസാഹചര്യങ്ങളിലും പ്രതിദിന സൈനിക റെയ്ഡുകളെയും യാത്രാവിലക്കുകളെയും അതിജീവിച്ച് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് ഇനി എന്ത് വിലയാണുള്ളതെന്ന ചോദ്യവുമായി കടുത്ത നിരാശയിലാണ് ജീവിക്കുന്നത്.
Summary: Thousands of Palestinian graduates in the occupied West Bank are facing a collapsed job market amid ongoing conflict and economic severe stagnation. According to data, youth unemployment among diploma and degree holders has reached nearly 40 percent due to Israel’s freezing of work permits and non-payment of public sector wages. This critical lack of local opportunities is forcing high-skilled professionals into manual labor and driving a massive exodus of Palestinian talent abroad.

