ലിമ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിധിച്ച 15 വർഷത്തെ തടവുശിക്ഷ രാജ്യത്തെ ഭരണഘടനാ കോടതി റദ്ദാക്കിയതിനെ തുടർന്ന് പെറു മുൻ പ്രസിഡന്റ് ഒലാന്ത ഹുമാല ജയിൽമോചിതനായി. ബ്രസീലിയൻ നിർമാണക്കമ്പനിയായ ഒഡെബ്രെച് ഉൾപ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഹുമാലയ്ക്കെതിരായ നടപടി (Ollanta Humala released from prison). കിഴക്കൻ ലിമയിലെ മുൻ പ്രസിഡന്റുമാർക്കായി ഒരുക്കിയ പ്രത്യേക ജയിലിലായിരുന്നു 64 കാരനായ ഹുമാല തടവുശിക്ഷ അനുഭവിച്ചിരുന്നത്. 2011 മുതൽ 2016 വരെ പെറുവിന്റെ പ്രസിഡന്റായിരുന്ന ഹുമാലയും ഭാര്യ നദിൻ ഹെറേഡിയയും രണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഒഡെബ്രെച്ചിൽനിന്നും വെനസ്വേലൻ സർക്കാരിൽനിന്നും അനധികൃത സാമ്പത്തിക സഹായം സ്വീകരിച്ചെന്ന കേസിൽ കഴിഞ്ഞ വർഷമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവനകൾ ലഭിച്ച കാലത്ത് ഹുമാലയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റം നിലവിലെ നിയമപ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കുറ്റമായി നിർവചിക്കപ്പെട്ടിരുന്നില്ലെന്ന് ഭരണഘടനാ കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹുമാല സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി അംഗീകരിച്ച കോടതി, അദ്ദേഹത്തിനെതിരായ മുഴുവൻ ക്രിമിനൽ നടപടികളും അസാധുവാണെന്ന് പ്രഖ്യാപിച്ചു.
“ഒലാന്ത മോയിസസ് ഹുമാല ടാസോയ്ക്കെതിരായ സമ്പൂർണ ക്രിമിനൽ നടപടികൾ അസാധുവായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു,” എന്ന് ജൂലൈ 15-ന് പുറപ്പെടുവിച്ച കോടതി വിധിയിൽ വ്യക്തമാക്കുന്നു. വിധി വ്യാഴാഴ്ചയാണ് പരസ്യമാക്കിയത്.
ഹുമാലയുടെ മോചനത്തിൽ തൃപ്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിൽഫ്രെഡോ പെദ്രാസ പ്രതികരിച്ചു. അതേസമയം, കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തപ്പെട്ട ഹുമാലയുടെ ഭാര്യ നദിൻ ഹെറേഡിയ പിന്നീട് ബ്രസീലിൽ രാഷ്ട്രീയ അഭയം നേടിയിരുന്നു. ഒഡെബ്രെച് അഴിമതിക്കേസിൽ വിചാരണ നേരിട്ട ആദ്യ പെറു മുൻ പ്രസിഡന്റാണ് ഹുമാല. ലാറ്റിൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളിൽ അടിസ്ഥാനസൗകര്യ പദ്ധതികൾ നേടുന്നതിനായി രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കമ്പനി വൻതോതിൽ കൈക്കൂലി നൽകിയെന്ന ആരോപണമാണ് കേസിന് ആധാരം. ഈ അഴിമതി വിവാദത്തിൽ പെറുവിലെ മറ്റ് മൂന്ന് മുൻ പ്രസിഡന്റുമാരും അന്വേഷണത്തിന്റെ പരിധിയിൽ വന്നിരുന്നു.
2016-ൽ വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ഒഡെബ്രെച് കോടിക്കണക്കിന് ഡോളർ പിഴ അടയ്ക്കാൻ സമ്മതിച്ചിരുന്നു. 2005 മുതൽ 2014 വരെ പെറുവിലെ ഉദ്യോഗസ്ഥർക്ക് കമ്പനി കുറഞ്ഞത് 2.9 കോടി ഡോളർ കൈക്കൂലി നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Summary: Former Peruvian President Ollanta Humala was released after the Constitutional Court overturned his 15-year prison sentence in a money-laundering case linked to the Odebrecht corruption scandal. The court ruled that the conduct for which he was convicted was not legally defined as money laundering when the campaign funds were received.


