അബുജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓയോ സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെയും അധ്യാപകരെയും മോചിപ്പിച്ചത് ഒരു മാസത്തിലേറെ നീണ്ടുനിന്ന കൃത്യമായ ആസൂത്രണത്തോടെയുള്ള വൻ സൈനിക നീക്കത്തിലൂടെയെന്ന് നൈജീരിയൻ സൈന്യം. ഇന്റലിജൻസ് ഏജൻസികൾ, പോലീസ്, പ്രാദേശിക കാവൽസംഘങ്ങൾ എന്നിവരെ ഏകോപിപ്പിച്ചു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ സുരക്ഷിതമായി മോചിപ്പിച്ചത്.(Nigeria school rescue operation, Nigerian Military Details Forest Operation)
എന്നാൽ ഈ ദൗത്യത്തിനിടയിൽ ചില സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവഹാനി സംഭവിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഓയോയിലെ ഒരിറെ പ്രാദേശിക ഭരണകൂട പരിധിയിലുള്ള മൂന്ന് സ്കൂളുകളിൽ നിന്നാണ് ഒരുകൂട്ടം ആയുധധാരികൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. അൻസാരു ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സാധാരണയായി വടക്കൻ നൈജീരിയയിൽ മാത്രം കണ്ടുവരുന്ന ഇത്തരം കൂട്ടത്തോടുള്ള തട്ടിക്കൊണ്ടുപോകലുകൾ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മേഖലയെന്ന് കരുതപ്പെട്ടിരുന്ന തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഓയോയിലുണ്ടായത് ജനങ്ങൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അധ്യാപകരുടെ അനിശ്ചിതകാല പണിമുടക്കും അരങ്ങേറി. വരാനിരിക്കുന്ന 2027 ജനുവരിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം ഭരണകൂടത്തിന് വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്. സുരക്ഷാസേന തങ്ങളെ ലക്ഷ്യമിട്ട് നീങ്ങിയാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തിയിരുന്നു. തടവിലുള്ള തങ്ങളുടെ കമാൻഡർമാരെ വിട്ടയക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ഇവർ കുട്ടികളെ ബന്ദികളാക്കിയത്. എന്നാൽ, ഭീഷണികൾക്ക് വഴങ്ങാതെ ‘ഓൾഡ് ഓയോ നാഷണൽ പാർക്ക്’ വനമേഖലയിലെ അക്രമികളുടെ ഒളിവുകേന്ദ്രങ്ങൾ സൈന്യം പൂർണ്ണമായി തകർക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭീകരരുടെ സഹായികളെയും ഇൻഫോർമർമാരെയും പോലീസ് അറസ്റ്റ് ചെയ്തതോടെ അക്രമികളുടെ ശൃംഖല പൂർണ്ണമായും തകർന്നു. ഇതോടെ മറ്റ് വഴികളില്ലാതെ കുട്ടികളെയും അധ്യാപകരെയും ‘യാതൊരു നിബന്ധനകളും കൂടാതെ’ മോചിപ്പിക്കാൻ ഭീകരസംഘടന നിർബന്ധിതരാവുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
Story Summary
The Nigerian army revealed that the rescue of dozens of students and teachers in Oyo state was achieved through a month-long intelligence-led operation dismantling terrorist networks in Old Oyo National Park. Facing immense pressure and multiple arrests across the country, the kidnappers unconditionally released the hostages, though some security personnel lost their lives in the mission.

