ന്യൂയോർക്ക്: അന്തരിച്ച വിശ്വപ്രസിദ്ധ പോപ്പ് താരം മൈക്കൽ ജാക്‌സണെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി നാല് സഹോദരങ്ങൾ രംഗത്ത് (Michael Jackson Abuse Allegations). 2000-ങ്ങളിൽ തങ്ങൾ കുട്ടികളായിരിക്കെ ജാക്‌സൺ മയക്കുമരുന്ന് നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ന്യൂജേഴ്‌സി സ്വദേശികളായ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും ആരോപിക്കുന്നത്. ജാക്‌സന്റെ മരണാനന്തര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ‘എസ്റ്റേറ്റിന്’ എതിരെ ഇവർ കോടതിയിൽ സിവിൽ ഹർജി ഫയൽ ചെയ്തു.
പരാതിക്കാർക്ക് ഏഴും എട്ടും വയസ്സുള്ളപ്പോൾ മുതൽ ഒരു ദശാബ്ദത്തോളം പീഡനം നീണ്ടുനിന്നുവെന്ന് ഹർജിയിൽ പറയുന്നു. മൈക്കൽ ജാക്‌സൺ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു കുട്ടികളുടെ പിതാവ്. ഈ ബന്ധം മുതലെടുത്താണ് ജാക്‌സൺ കുടുംബവുമായി അടുക്കുന്നത്. കൺസർട്ട് ടൂറുകളിൽ ഒപ്പം കൊണ്ടുപോയും ഇരകളുടെ വീട്ടിൽ സന്ദർശനം നടത്തുമ്പോഴുമാണ് പീഡനം നടന്നത്. കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയതിനാൽ മാതാപിതാക്കളോ സഹോദരങ്ങൾ പരസ്പരമോ ഈ വിവരം അറിഞ്ഞിരുന്നില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ കോടതിയെ സമീപിച്ച ഇവർ ‘ന്യൂയോർക്ക് ടൈംസിന്’ നൽകിയ അഭിമുഖത്തിലൂടെയാണ് വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്.
ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും പണം തട്ടാനുള്ള നീക്കമാണെന്നുമാണ് മൈക്കൽ ജാക്‌സന്റെ എസ്റ്റേറ്റ് പ്രതികരിച്ചത്. ജാക്‌സൺ അന്തരിച്ച് 15 വർഷത്തിന് ശേഷം ഇത്തരം പരാതികളുമായി വരുന്നത് ദുരൂഹമാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എസ്റ്റേറ്റിന്റെ അഭിഭാഷകൻ മാർട്ടിൻ സിംഗർ പറഞ്ഞു.
നേരത്തെയും സമാനമായ ആരോപണങ്ങൾ ജാക്‌സണെതിരെ ഉയർന്നിട്ടുണ്ടെങ്കിലും ജീവിച്ചിരുന്നപ്പോൾ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മരണശേഷവും ഇത്തരം വെളിപ്പെടുത്തലുകൾ പോപ്പ് താരത്തിന്റെ വ്യക്തിത്വത്തിന് മേൽ കരിനിഴൽ വീഴ്ത്തുകയാണ്.
Summary: Four siblings from New Jersey have filed a lawsuit against Michael Jackson’s estate, alleging that the late pop star sexually abused them for over a decade starting in the early 2000s. The claimants, who were as young as seven at the time, allege that Jackson used drugs and brainwashing to silence them. Jackson’s estate has denied the allegations, calling them a financial motive and questioning the 15-year delay in reporting the incidents after his death.

