ലാഹോർ: നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകനും പ്രമുഖ നേതാവുമായ അമീർ ഹംസയ്ക്ക് നേരെ പാകിസ്താനിലെ ലാഹോറിൽ വെടിവെപ്പ്. വൈകുന്നേരം ഒരു പ്രാദേശിക വാർത്താ ചാനലിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികൾ അമീർ ഹംസയെ ലക്ഷ്യമിട്ട് വെടിയുതിർത്തത്. ഒരു വർഷത്തിനിടെ ഇയാൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്.(LeT co-founder Amir Hamza shot at in Lahore, Second assassination attempt in a year)
ലാഹോറിലെ ഒരു ടിവി സ്റ്റേഷനിൽ നിന്നും പാക് ജഡ്ജി നസീർ അഹമ്മദ് ഗാസിക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹംസ. ലാഹോറിലെ പിണ്ടി സ്റ്റോപ്പിന് സമീപം ബൈക്കിലെത്തിയ രണ്ട് സായുധർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഹംസയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലും ഇയാൾക്ക് നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു. അന്ന് അരക്കെട്ടിൽ വെടിയേറ്റെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ലഷ്കറിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന.
2012 ഓഗസ്റ്റിൽ അമേരിക്ക ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെയും അബ്ദുൾ റഹ്മാൻ മക്കിയുടെയും അടുത്ത അനുയായിയാണ് ഇയാൾ. 2000-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ ഭീകര ശൃംഖലകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ഹംസയാണ്. 2005-ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഇയാൾ. ലഷ്കറിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന ഇയാൾ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വഴി ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നു. ലഷ്കറിന്റെ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

