ന്യൂഡൽഹി: പഞ്ചാബിലെ പരീക്ഷാ പേപ്പർ ചോർച്ച ആരോപണത്തിൽ പ്രതിഷേധവുമായി ബിജെപി ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) ആസ്ഥാനത്തിന് മുന്നിലെത്തി. ഭഗവന്ത് മാൻ സർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് നിരവധി പരീക്ഷാ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച ബിജെപി, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. (AAP Punjab Paper Leak Allegations)
ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്രയുടെ നേതൃത്വത്തിൽ എംപിമാരും മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. പഞ്ചാബ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, പരീക്ഷാ ക്രമക്കേടുകൾ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നുവെന്ന് ആരോപിച്ചു. പ്രതിഷേധം കണക്കിലെടുത്ത് എഎപി ആസ്ഥാനത്തിന് സമീപം വൻ പൊലീസ് സന്നാഹവും വിന്യസിച്ചിരുന്നു.
നേരത്തെ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരെ നീറ്റ് പേപ്പർ ചോർച്ച വിഷയത്തിൽ ശക്തമായി പ്രതിഷേധിച്ചിരുന്ന എഎപിക്കെതിരെയാണ് ഇപ്പോൾ ബിജെപി സമാന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബിൽ എഎപി ഭരണകാലത്ത് നിരവധി പരീക്ഷാ പേപ്പർ ചോർച്ചകൾ ഉണ്ടായെന്നാണ് ബിജെപിയുടെ ആരോപണം.
പഞ്ചാബ് ബിജെപി അധ്യക്ഷൻ കെവൽ സിങ് ധില്ലൺ, സംസ്ഥാന ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപണങ്ങൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ പഞ്ചാബിലെ ആരോപിക്കപ്പെടുന്ന 11 പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബ് അധ്യാപക യോഗ്യതാ പരീക്ഷ, പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷ, ഫാർമസി ഓഫീസർ പരീക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പേപ്പർ ചോർച്ച ഉണ്ടായെന്നാണ് അകാലിദളിന്റെ ആരോപണം. കോൺഗ്രസും നേരത്തെ എഎപി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പഞ്ചാബിൽ കുറഞ്ഞത് നാല് പേപ്പർ ചോർച്ച കേസുകൾ ഉണ്ടായെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, ഭഗവന്ത് മാൻ സർക്കാർ ആരോപണങ്ങൾ നിഷേധിച്ചു.
Summary: BJP leaders and workers protested outside the AAP office in Delhi over alleged exam paper leaks in Punjab. Opposition parties have accused the Bhagwant Mann government of failing to prevent recruitment exam irregularities, while the AAP government has denied the allegations.


