റോം: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാറുകൾ നിർത്തിവച്ചതായി ഇറ്റലി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിന്റെ അടുത്ത സുഹൃത്തായിരുന്ന മെലോണിയുടെ വലതുപക്ഷ സർക്കാർ, ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളെത്തുടർന്നാണ് നിലപാട് കടുപ്പിച്ചത്.(Italy suspends defence agreement with Israel, Giorgia Meloni with crucial move )
ലെബനോണിൽ യുഎൻ സമാധാനസേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയൻ സൈനികർക്ക് നേരെ കഴിഞ്ഞയാഴ്ച ഇസ്രയേൽ വെടിയുതിർത്തിരുന്നു. സൈനിക വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് ഇറ്റലിയെ പ്രകോപിപ്പിച്ചു. മാർപാപ്പയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അധിക്ഷേപ പരാമർശങ്ങളെ ജോർജിയ മെലോണി നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലുമായുള്ള പ്രതിരോധ കരാർ റദ്ദാക്കാനുള്ള തീരുമാനവും വരുന്നത്.
അതേസമയം, തെക്കൻ ലെബനോണിൽ വെടിനിർത്താൻ ഇസ്രയേൽ തയ്യാറായിട്ടില്ല. എന്നിരുന്നാലും സമാധാന ശ്രമങ്ങൾ തുടരുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലും ലെബനോണും കൂടുതൽ ചർച്ചകൾ നടത്താൻ ധാരണയായതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചർച്ചയുടെ സമയവും സ്ഥലവും ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിക്കും.

