ഗാസ: ഹമാസ് പൂർണമായും ആയുധങ്ങൾ ഉപേക്ഷിക്കുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈനിക പിന്മാറ്റം ഉണ്ടാകില്ലെന്ന് യുഎസ് നേതൃത്വത്തിലുള്ള ബോർഡ് ഓഫ് പീസ് വ്യക്തമാക്കി (Israel Withdrawal From Gaza Condition). സംഘടനയുടെ ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാദെനോവ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
വെസ്റ്റ് ജെറുസലേമിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഗാസയിലെ സമാധാന പദ്ധതിയും ഹമാസ് നിരായുധീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. ഹമാസ് ആയുധങ്ങൾ പൂർണമായി ഉപേക്ഷിച്ചതിന് ശേഷമേ ഇസ്രയേൽ സൈന്യം “യെല്ലോ ലൈൻ” എന്നറിയപ്പെടുന്ന നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറുകയുള്ളൂവെന്ന് ബോർഡ് ഓഫ് പീസ് അറിയിച്ചു. ലഘു ആയുധങ്ങൾ, കനത്ത ആയുധങ്ങൾ, ഭൂഗർഭ തുരങ്ക ശൃംഖല എന്നിവ ഉൾപ്പെടെ ഹമാസിന്റെ എല്ലാ സൈനിക ശേഷികളും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ബോർഡ് വ്യക്തമാക്കി. ആയുധ നിയന്ത്രണത്തിലുള്ള ഭരണത്തിൽ നിന്ന് സാധാരണ പൗരഭരണത്തിലേക്ക് ഗാസയെ മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും സംഘടന അറിയിച്ചു.
അതേസമയം, കരാർ നടപ്പാക്കുന്നതിന് മുമ്പ് ഇസ്രയേൽ തങ്ങളുടെ ഭാഗത്തെ വ്യവസ്ഥകൾ പാലിക്കണമെന്ന് ഹമാസ് നിലപാട് ആവർത്തിച്ചു. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ തങ്ങളും മറ്റ് പലസ്തീൻ സംഘടനകളും പ്രതിജ്ഞാബദ്ധമാണെന്നും മധ്യസ്ഥരിൽ നിന്ന് ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഹമാസ് അറിയിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗാസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് മ്ലാദെനോവ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഗാസയിലെ പുതിയ സമാധാന പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലും ഇസ്രയേൽ രാഷ്ട്രീയ നേതൃത്വത്തിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കരാർ ഇസ്രയേലിന്റെ ഔദ്യോഗിക നിലപാടുകളെ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് കരാറിനെ വിമർശിച്ച് പുതിയ വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ മധ്യസ്ഥ രാജ്യങ്ങൾ സാധാരണക്കാർക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് വിശേഷിപ്പിച്ച് വിമർശിച്ചു. ഗാസയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഹമാസ് നിരായുധീകരണവും ഇസ്രയേൽ പിന്മാറ്റവും സംബന്ധിച്ച തർക്കം തുടരുകയാണ്.
Summary: The US-led Board of Peace has said that Israel’s withdrawal from Gaza will only happen after Hamas completes full disarmament, including weapons and tunnels. The statement came after a meeting between board director Nickolay Mladenov and Israeli Prime Minister Benjamin Netanyahu amid continuing tensions over the Gaza peace roadmap.


