ഗാസ: ഗാസ മുനമ്പിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പതിമൂന്ന് വയസ്സുകാരിയുൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു (Israel Gaza Attack). അഭയാർത്ഥികൾ താമസിക്കുന്ന ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയ്ക്ക് സമീപം ഇസ്രായേൽ ഡ്രോൺ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനിസിൽ പലായനം ചെയ്തവർ താമസിക്കുന്ന ടെന്റിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ ഇസ്രായേൽ ടാങ്കുകൾ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഐലീൻ അൽ-ഫറ എന്ന 13 വയസ്സുകാരി കൊല്ലപ്പെട്ടത്.
ഗാസയിൽ ആക്രമണം തുടരുന്നതിനിടയിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രായേൽ റെയ്ഡുകൾ ശക്തമാക്കി. അൽ-അഖ്സ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഫലസ്തീനികൾക്ക് ഇസ്രായേൽ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോലീസിന്റെ സംരക്ഷണയിൽ 110-ഓളം കുടിയേറ്റക്കാർ അൽ-അഖ്സ പള്ളിയിൽ അതിക്രമിച്ചുകയറി പ്രകോപനപരമായ പ്രാർത്ഥനകൾ നടത്തി. ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദിൽ എട്ട് ദിവസമായി ബാങ്ക് വിളിക്കുന്നതിന് ഇസ്രായേൽ സേന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നബിള്സ്, ബെത്‌ലഹേം, കലന്തിയ ക്യാമ്പ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിരവധി പേരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്യുകയും വീടുകൾ റെയ്ഡ് ചെയ്യുകയും ചെയ്തു.
2023 ഒക്ടോബർ മുതൽ ഗാസയിൽ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 73,054 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,73,480 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളുടെ മോചനത്തിനായി അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. തടവിലാക്കപ്പെട്ട ഡോക്ടർമാരെയും സ്ത്രീകളെയും മോചിപ്പിക്കണമെന്നും, ജയിലുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഫലസ്തീനിയൻ എൻജിഒ നെറ്റ്‌വർക്ക് ആവശ്യപ്പെട്ടു.
Summary: Israeli forces continue their assault on Gaza, killing at least four Palestinians, including a 13-year-old girl, while targeting displacement tents in Khan Younis and Beit Lahiya. As the genocide in Gaza continues, with the death toll surpassing 73,000, Israel has also expanded raids across the occupied West Bank and tightened restrictions at the Al-Aqsa Mosque and Ibrahimi Mosque. International organizations and Palestinian groups have raised alarms regarding the deteriorating conditions of detainees in Israeli prisons and the ongoing targeting of medical workers and civilians in Gaza.

