തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ് (Thiruvananthapuram honeytrap case). കേസിൽ പരാതിക്കാരനായ തെലങ്കാന സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് (37) രംഗത്തെത്തി. തനിക്കെതിരെ ഉയർന്നിട്ടുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് കാണിച്ച് ഇവർ വീഡിയോ സന്ദേശവും തെളിവുകളും പുറത്തുവിട്ടു.
കേസിൽ വഞ്ചിയൂർ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് തടയുകയും തനിക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നുവെന്ന് റോഷ്നി വെളിപ്പെടുത്തി. തങ്ങളുടെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് വിജയകുമാർ ഇത്തരമൊരു ഹണിട്രാപ്പ് ആരോപണവുമായി പൊലീസിനെ സമീപിച്ചതെന്നാണ് യുവതിയുടെ വാദം. ഇതിന് തെളിവായി ഇരുവരുടെയും വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും റോഷ്നി മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടു. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണുള്ളതെന്നും ഇരുവരും ചേർന്ന് നടത്തുന്ന ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ രണ്ടുപേർക്കും കൃത്യമായ ഓഹരി പങ്കാളിത്തമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
അതേസമയം, നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനിയായ റോഷ്നിയെ കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ പോലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. വിജയകുമാറിനെ ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും അടക്കം അഞ്ചു കോടിയോളം രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നായിരുന്നു പരാതി. വിജയകുമാറിന്റെ ഭാര്യ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയെ നേരിൽ കണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. തൃപ്പൂണിത്തുറയിലെ 1.5 കോടിയുടെ ഫ്ലാറ്റും മലയിൻകീഴിലെ 20 സെന്റ് ഭൂമിയും ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന ആരോപണം നിലനിൽക്കെയാണ്, കേസ് കേവലം ബിസിനസ്-കുടുംബ തർക്കം മാത്രമാണെന്ന വാദവുമായി പ്രതി രംഗത്തെത്തിയിരിക്കുന്നത്.
Story Summary: In a major twist in the Thiruvananthapuram honeytrap case, the prime accused Roshni Suresh claimed that complainant Mark Vijayakumar is her business partner and the father of her child. She released marriage photos and a birth certificate to prove her claim, stating that the extortion charges are false and stem from a business dispute.


