തെഹ്റാൻ: രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ (Iran vs USA Islamabad Peace Talks). തങ്ങളുടെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധം നീക്കാതെ യാതൊരുവിധ ചർച്ചകൾക്കും ഒരുക്കമല്ലെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച ഇസ്‌ലാമാബാദിൽ ചർച്ച നടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ നടപടികൾ ആത്മരക്ഷാർത്ഥം മാത്രമാണെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. അമേരിക്കയുടെ നാവിക ഉപരോധം നിയമവിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധം നീക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവർത്തിച്ചു. നിലവിൽ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിട്ടിരിക്കുകയാണ്. ഇറാന്റെ കൈവശമുള്ള യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്ന് വിദേശ ഉപമന്ത്രി സയീദ് ഖത്തീബ്സാദെ വ്യക്തമാക്കി.
പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച രണ്ടാഴ്‌ചത്തെ വെടിനിർത്തൽ ഈ ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും നിലപാട് കടുപ്പിക്കുന്നത്. അമേരിക്കൻ ഉപരോധം തുടരുന്നിടത്തോളം കാലം ചരക്ക് കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചിട്ടുണ്ട്. അതേസമയം, ചർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പാകിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല.
Story Summary: Iran has refused to send delegates to Islamabad for the second round of peace talks with the US, demanding the removal of naval sanctions first. President Masoud Pezeshkian emphasized that Iran seeks peace but will maintain its blockade of the Strait of Hormuz as long as American sanctions persist.

