റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിൽ വൈശാഖി ആഘോഷങ്ങൾക്കിടെ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു (Indians Shot Dead Italy). കോവോയിലെ വ്യാവസായിക മേഖലയിലുള്ള ഗുരുദ്വാര മാതാ സാഹിബ് കൗർ ജിക്ക് പുറത്ത് വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.
കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നഡെല്ലോയിൽ നിന്നുള്ള ഗുർമിത് സിംഗ് (48) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പ്രാർത്ഥനകൾക്ക് ശേഷം ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്ക് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. കാറിലെത്തിയ അക്രമി വെടിവെപ്പിന് ശേഷം വേഗത്തിൽ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പത്തോളം വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. ഇതൊരു മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ തർക്കമല്ല മറിച്ച് കൃത്യമായ പ്ലാനിംഗോടെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ സംശയിക്കുന്നു.
അക്രമി ഗുരുദ്വാരയിൽ വരാറുള്ള മറ്റൊരു ഇന്ത്യൻ വംശജനാണെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. വെടിവെപ്പിനിടെ മറ്റൊരാൾക്ക് കൂടി പരിക്കേറ്റതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറ്റാലിയൻ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉത്സവ ദിനത്തിലുണ്ടായ ഈ ദാരുണ സംഭവം ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തെ വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
Summary: Two Indian men, Raginder Singh and Gurmit Singh, were shot dead outside a Gurdwara in Covo, Italy, following Vaisakhi celebrations. The incident, which occurred late Friday night, is suspected to be a planned execution. The assailant reportedly opened fire and fled in a car. Italian authorities have recovered around ten shell casings from the scene and are investigating reports that the shooter might be another Indian national known to the community.

