ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വിപണിയിൽ കുത്തകാവകാശം ദുരുപയോഗം ചെയ്തെന്ന കേസിൽ ഗൂഗിളിന് വൻ തിരിച്ചടി. യൂറോപ്യൻ യൂണിയൻ ചുമത്തിയ 4.1 ബില്യൺ യൂറോയുടെ പിഴ ഗൂഗിൾ നൽകണമെന്ന് യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി വിധിച്ചു. എട്ട് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷമാണ് കോടതി വിധി. (Google Android Antitrust Fine)
2018-ൽ യൂറോപ്യൻ കമ്മീഷനാണ് ഗൂഗിളിന് ഈ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ ഫോൺ നിർമ്മാതാക്കളെ ഗൂഗിൾ നിർബന്ധിതരാക്കുന്നുവെന്നും, മറ്റ് എതിരാളികളുടെ സർവീസുകൾ ഉപയോഗിക്കുന്നത് തടയുന്നുവെന്നും ആയിരുന്നു പരാതി. ഇത് വിപണിയിലെ മൽസരത്തെ തകർക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആദ്യം 4.34 ബില്യൺ യൂറോ പിഴ ചുമത്തിയെങ്കിലും, 2022-ൽ ഒരു ട്രൈബ്യൂണൽ ഇത് 4.1 ബില്യൺ യൂറോയായി കുറച്ചിരുന്നു. ഇതിനെതിരെയാണ് ഗൂഗിൾ പരമോന്നത കോടതിയെ സമീപിച്ചത്.
തങ്ങളുടെ നിക്ഷേപങ്ങളും ആൻഡ്രോയിഡ് സംവിധാനത്തിന്റെ സവിശേഷതകളും കോടതി പരിഗണിച്ചില്ലെന്ന് ഗൂഗിൾ വക്താവ് പ്രതികരിച്ചു. 2018-ലെ തീരുമാനപ്രകാരം തങ്ങൾ കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിവിധ ആന്റി-ട്രസ്റ്റ് നിയമലംഘനങ്ങൾക്കായി ഏകദേശം 11 ബില്യൺ യൂറോയോളം പിഴയാണ് ഗൂഗിളിന് യൂറോപ്പിൽ മാത്രം നൽകേണ്ടി വന്നിട്ടുള്ളത്. വരും ദിവസങ്ങളിലും കൂടുതൽ പിഴകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Summary: Google has lost its final appeal against a €4.1 billion antitrust fine imposed by EU regulators for abusing the dominant position of its Android operating system. The European Court of Justice upheld the penalty, which stems from Google’s practice of forcing manufacturers to pre-install its search engine and apps, thereby stifling competition. While Google maintains that it has since modified its agreements to comply with regulations, the ruling marks a significant victory for the EU’s ongoing crackdown on Big Tech firms.

