പാരിസ്: കഠിനമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും മൂലം ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ രക്ഷാസേന പരിശ്രമിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകും. നവംബർ തുടക്കം വരെ വനമേഖലകളിൽ തീ പടരാനുള്ള സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ നൽകുന്ന മുന്നറിയിപ്പ്.(France And Spain Wildfires, Europe Battles Massive Wildfires Amid Severe Heatwave Alert)
തീ അതിവേഗം പടരുന്ന സാഹചര്യത്തിൽ ഫ്രാൻസിൽ നിന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ ഏകദേശം 2.2 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അയൽരാജ്യമായ സ്പെയിനിൽ ഒരു ലക്ഷത്തോളം ആളുകളോട് വീടൊഴിയാനോ അല്ലെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി തുടരാനോ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകമാണെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്ക വ്യക്തമാക്കി.
സ്പെയിനിലെ ആവില പ്രവിശ്യയിൽ മാത്രം 50,000 ഹെക്ടർ (1.25 ലക്ഷം ഏക്കർ) വനഭൂമി കത്തിയമർന്നു. സ്പെയിൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണിത്. തലസ്ഥാനമായ മാഡ്രിഡിന് വടക്കുപടിഞ്ഞാറൻ മേഖലകളിലും തീ പടരുന്നതിനെ തുടർന്ന് ആകെ 70,000 ഹെക്ടറോളം പ്രദേശം അഗ്നിക്കിരയായി. ഫ്രാൻസിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന പ്രവചനം ഫയർഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോണ്ടിൽ പടരുന്ന കാട്ടുതീ അപ്രതീക്ഷിത കാറ്റുകൾ സൃഷ്ടിച്ചുകൊണ്ട് ബോർഡോ നഗരമേഖലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി രൂക്ഷമായതോടെ ഇരു രാജ്യങ്ങളും യൂറോപ്യൻ യൂണിയന്റെ അടിയന്തര സഹായം തേടി. ഇതിനെ തുടർന്ന് ഇ.യു ഏകോപനത്തിൽ ഏഴ് വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും ഫ്രാൻസിലേക്കും, ആറ് വിമാനങ്ങളും മൂന്ന് വന സംരക്ഷണ ഫയർഫോഴ്‌സ് സംഘങ്ങളെ സ്പെയിനിലേക്കും അയച്ചിട്ടുണ്ട്.
Story Summary
A severe heatwave and dry conditions have triggered massive wildfires across France and Spain, forcing the evacuation of over 300,000 people. European Union officials warned that the fire season could drag on until early November, prompting the deployment of emergency aerial firefighting support to assist local authorities in managing the crisis.


