ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം അതിവേഗം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലായി ഇതുവരെ 220 പേർ എബോള ബാധിച്ച് മരണപ്പെട്ടു. രോഗബാധ കൃത്യസമയത്ത് കണ്ടെത്തുന്നതിൽ ഉണ്ടായ കാലതാമസമാണ് വൈറസ് ഇത്രയും വേഗത്തിൽ പടരാൻ കാരണമായത്.(Ebola Outbreak DR Congo Uganda WHO Warning India DGCA Guidelines For Airlines)
കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും നിലവിൽ വലിയ രോഗവ്യാപന ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിനിടെ, പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് കോംഗോയിൽ എബോള രോഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ പ്രാദേശിക സംഘങ്ങളുടെ ആക്രമണമുണ്ടായി. മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ ബലമായി കൊണ്ടുപോകുന്നതും, സുരക്ഷിതമല്ലാത്ത രീതിയിലുള്ള ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതുമാണ് രോഗവ്യാപനം നിയന്ത്രണാതീതമാക്കുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ വിമാന കമ്പനികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ വഴി സർവീസ് നടത്തുന്ന വിമാനങ്ങൾക്കാണ് ഈ മാസം മേയ് 22-ന് ഡിജിസിഎ കർശന നിർദ്ദേശം നൽകിയത്. വിമാന യാത്രയ്ക്കിടെ യാത്രക്കാരുടെ ആരോഗ്യസ്ഥിതി വിമാനക്കമ്പനികൾ കൃത്യമായി നിരീക്ഷിക്കണം. യാത്രക്കാരിൽ നിന്ന് ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ ഫോമുകൾ നിർബന്ധമായും ശേഖരിക്കണം. യാത്രയ്ക്കിടയിൽ എബോള ജാഗ്രത സംബന്ധിച്ച അറിയിപ്പുകൾ വിമാനത്തിനുള്ളിൽ നൽകണം. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തി 21 ദിവസത്തിനുള്ളിൽ എബോളയുടെ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി പ്രത്യേക ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
Story Summary
The World Health Organization warned of a rapid Ebola outbreak in DR Congo and Uganda, with over 220 deaths reported. Amidst international concerns, India’s DGCA issued strict monitoring guidelines for airlines operating through these African nations, while the Health Ministry advised a 21-day symptom watch for arrivals.

