സൂറിച്ച്: ലോക ഫുട്ബോളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച് ഫിഫ പുതിയ വാണിജ്യ നീക്കവുമായി രംഗത്ത്. ഫിഫ ലോകകപ്പും മറ്റ് പ്രധാന ടൂർണമെന്റുകളും നടത്തിപ്പിനായി ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ അനുബന്ധ സ്ഥാപനം രൂപീകരിക്കാനും അതിലെ 20 ശതമാനം വരെ ന്യൂനപക്ഷ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനും ഫിഫ തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു (FIFA World Cup subsidiary). എന്നാൽ ഈ തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോളിന്റെ ഭരണസമിതിയായ യുവേഫ (UEFA) ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (FIFA Forward Enterprise – FFE) എന്ന പേരിലുള്ള പുതിയ കമ്പനിയാണ് ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ വാണിജ്യ-ഇവന്റ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക. കമ്പനിയുടെ നിയന്ത്രണം ഫിഫയുടെ കൈവശം തുടരുമെങ്കിലും, 20 ശതമാനം വരെ ഓഹരി സ്വകാര്യ നിക്ഷേപകർക്ക് നൽകി ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കാനാണ് പദ്ധതി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്നറിന്റെ സഹോദരൻ ജോഷ്വ കുഷ്നർ സ്ഥാപിച്ച Thrive Eternal നിക്ഷേപ ഗ്രൂപ്പാണ് പ്രധാന നിക്ഷേപകരാകാൻ സാധ്യതയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപകരെ കണ്ടെത്തുന്നതിനായി JPMorgan-ന്റെ സേവനവും ഫിഫ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഫുട്ബോളിൽ നിന്നുള്ള വാണിജ്യ വരുമാനം കൂടുതൽ രാജ്യങ്ങളിലേക്കും വികസന പദ്ധതികളിലേക്കും എത്തിക്കാനാണ് ഈ നീക്കമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, പരിശീലനം, ദേശീയ ടീമുകൾ, വനിതാ ഫുട്ബോൾ, ഗ്രാസ്‌റൂട്ട് പദ്ധതികൾ എന്നിവയ്ക്കായി അംഗരാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുവേഫ ഈ പദ്ധതിയെ അതിശക്തമായ ഭാഷയിലാണ് വിമർശിച്ചത്.
“ഫുട്ബോളിന്റെ ആത്മാവും ഭരണവും വിൽക്കാനുള്ള സ്വത്തല്ല. ഫുട്ബോൾ ഫിഫയ്ക്ക് വിൽക്കാനുള്ളതുമല്ല,” എന്നാണ് യുവേഫയുടെ ഔദ്യോഗിക പ്രതികരണം. സാമ്പത്തിക ലാഭം ആർക്കാണ് ലഭിക്കുന്നതെന്നതിൽ വ്യക്തതയില്ലെന്നും, ലോക ഫുട്ബോളിന്റെ ഭാവിയെ ബാധിക്കുന്ന തീരുമാനമാണിതെന്നും സംഘടന ആരോപിച്ചു. ഫിഫയും യുവേഫയും തമ്മിലുള്ള അഭിപ്രായഭിന്നത അടുത്ത കാലത്തായി ശക്തമായ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. അച്ചടക്ക നടപടികൾ, റഫറിയിങ്, മത്സര നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ഇരുസംഘടനകളും നേരത്തെയും ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പങ്കെടുക്കാതിരുന്നതും ഈ ബന്ധത്തിലെ വിള്ളലിന്റെ ഉദാഹരണമായിരുന്നു.
ഫിഫയുടെ വിശദീകരണമനുസരിച്ച്, പുതിയ കമ്പനിയിലെ നിക്ഷേപകർക്ക് ഭരണപരമായോ കായികപരമായോ തീരുമാനങ്ങളിൽ യാതൊരു പങ്കും ഉണ്ടാകില്ല. മത്സര കലണ്ടർ, ടൂർണമെന്റുകൾ, നിയമനിർമാണം, ഫുട്ബോൾ ഭരണസംവിധാനം എന്നിവയുടെ പൂർണ നിയന്ത്രണവും ഫിഫയുടെ കൈവശം തന്നെ തുടരുമെന്നും സംഘടന വ്യക്തമാക്കി. ഈ നിർദേശം ഉടൻ തന്നെ ഫിഫ കൗൺസിലിന്റെയും 211 അംഗരാജ്യ ഫുട്ബോൾ അസോസിയേഷനുകളുടെയും പരിഗണനയ്ക്ക് സമർപ്പിക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. അന്തിമ തീരുമാനം ഫിഫ കൗൺസിലും അംഗരാജ്യങ്ങളും ചേർന്നായിരിക്കും എടുക്കുക.
Summary: FIFA plans to create a $20 billion subsidiary to manage the FIFA World Cup and other commercial events, while selling up to a 20% minority stake to private investors. UEFA has strongly opposed the proposal, accusing FIFA of commercialising the “soul” of football, while FIFA insists the funds will be reinvested into the global development of the sport.


