2026 ഫിഫ ലോകകപ്പിന് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങുകയായിരുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ‘ചിക്കി’ ടാപിയയെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ചോദ്യം ചെയ്തു (Claudio Tapia FBI Investigation). അർജന്റീന ടീം ചാർട്ടേഡ് വിമാനത്തിൽ കയറാൻ തൊട്ടുമുമ്പ് വിമാനത്താവളത്തിൽ വെച്ചാണ് നാടകീയമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. അസോസിയേഷനുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ സ്പോൺസർഷിപ്പ് കരാറുകളിലും സാമ്പത്തിക ഇടപാടുകളിലും കള്ളപ്പണ വെളുപ്പിക്കൽ നടന്നുവെന്ന പരാതിയിലാണ് എഫ്.ബി.ഐയുടെ അന്വേഷണവും ചോദ്യം ചെയ്യലും നടന്നിരിക്കുന്നത്.
വിമാനത്തിൽ കയറുന്നതിന് മുൻപ് എഫ്ബിഐ ഉദ്യോഗസ്ഥരെത്തി ക്ലോഡിയോ ടാപിയയെയും ട്രെഷറർ പബ്ലോ തൊവിഗ്ഗിനോയെയും ഏകദേശം മുപ്പത് മിനിറ്റോളം ബസിൽ വെച്ച് ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടാപിയയെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും എഫ്ടിഎ ഈ വാദങ്ങൾ നിഷേധിച്ചു. ടാപിയയ്ക്കോ തൊവിഗ്ഗിനോയ്ക്കോ യു.എസ് കോടതികളുടെ സമൻസോ തെളിവെടുപ്പ് ഉത്തരവോ ലഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എങ്കിലും അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു മൂന്നാം കക്ഷിയെ യു.എസ് ഗ്രാൻഡ് ജൂറി തെളിവുകൾക്കായി വിളിപ്പിച്ചിട്ടുണ്ടെന്ന് എഎഫ്എ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കൻ ബാങ്കുകൾ വഴി ഏകദേശം 300 ദശലക്ഷം ഡോളറിലധികം വരുന്ന എഎഫ്എ വാണിജ്യ കരാറുകൾ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് യു.എസ് അധികൃതരുടെ സംശയം. മില്യൺ കണക്കിന് ഡോളർ യു.എസ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലൂടെ കടന്നുപോയതായും, ഈ തുകകളിൽ ചിലത് അക്കൗണ്ടുകളിൽ ഏതാനും ദിവസങ്ങൾ മാത്രം സൂക്ഷിച്ച ശേഷം രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടതായും ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. ഫുട്ബോൾ ലോകകപ്പ് വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അർജന്റീന ഫുട്ബോൾ തലപ്പത്തെ ഈ സാമ്പത്തിക അഴിമതി ആരോപണങ്ങളും അന്വേഷണവും വലിയ കായിക-രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Summary: Argentinian Football Association (AFA) president Claudio Tapia was questioned by the FBI and had his phone seized just before boarding a flight out of the United States following the 2026 FIFA World Cup, as US authorities probe over $300 million in AFA-linked sponsorship contracts for potential money laundering through American banks.


