കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അടിസ്ഥാനപരമായ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വിട്ടയച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.(Kerala High Court Slams Police Over Procedural Lapses In Nitin Raj Death Case)
കേസിൽ പൊലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യമൊരുക്കുകയായിരുന്നോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡോ. എം.കെ. റാം കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നു.
പണത്തിന് മീതെ പരുന്തും പറക്കില്ലേ? പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ നിലനിൽക്കുന്നത്? സുപ്രീം കോടതിയുടെ ഗൈഡ്‌ലൈൻസ് പോലുമറിയാതെയാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്? ഒരു ഡി.വൈ.എസ്.പി നേതൃത്വം നൽകിയ അന്വേഷണത്തിൽ ഇത്തരം വലിയ വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാകില്ല. ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ല എന്നും കോടതി വിമർശിച്ചു.
അന്വേഷണസംഘത്തെ മാറ്റി തലയൂരാൻ സർക്കാരിന് സാധിക്കില്ല. ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണ്. പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി, സംഭവത്തിൽ വരുന്ന വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കേസിന്റെ രേഖകൾ ഹാജരാക്കാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയം പരിഗണിച്ച വിചാരണക്കോടതി ജഡ്ജിക്ക് വീഴ്ച പറ്റിയോ എന്ന കാര്യവും പരിശോധിക്കുമെന്ന് വ്യക്തമാക്കി.
Story Summary
The Kerala High Court slammed the state police and government over procedural lapses in arresting Dr. M.K. Ram, the accused in the death case of dental student Nitin Raj. Questioning whether upper police officials conspired with the accused, the Court observed that systemic failures were protecting the wealthy, and directed the government to file an explanation by Friday.


