പ്രയാഗ്‌രാജ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുക തട്ടിയെടുത്തെെന്ന ആരോപണത്തിൽ അതൃപ്തി രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും സാധിക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്ത് പടർന്നുപിടിക്കുന്ന അഴിമതി തുടച്ചുനീക്കാൻ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തി കുറ്റക്കാർക്ക് വധശിക്ഷ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(Allahabad High Court Suggests Death Penalty For Corruption In Ram Temple Theft Case Order)
ഉത്തർപ്രദേശ് സർക്കാരിന്റെ ‘ബുൾഡോസർ നീതി’യുമായി ബന്ധപ്പെട്ട കേസിൽ നൽകിയ 51 പേജുള്ള പ്രത്യേക വിധിന്യായത്തിലാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ ഇന്ത്യയിലെ വ്യവസ്ഥാപിത അഴിമതിയെക്കുറിച്ചുള്ള കടുത്ത പ്രതികരണങ്ങൾ നടത്തിയത്. “അയോധ്യ രാമക്ഷേത്രത്തിലെ പണത്തട്ടിപ്പ് കേസ് ഇന്ത്യക്കാരുടെ ആത്മാർത്ഥതയുടെയും സമഗ്രതയുടെയും അധഃപതനത്തെയാണ് കാണിക്കുന്നത്. ഇതിലും ജനങ്ങൾക്ക് കുലുക്കമില്ലെങ്കിൽ പിന്നെ എന്തിലാണ് ഈ സമൂഹം നാണംകെടുക?”, അദ്ദേഹം ചോദിച്ചു.
ശരാശരി ഒരു ഭാരതീയൻ അഴിമതിയെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചു കഴിഞ്ഞു. പിടിക്കപ്പെടാത്തത്തോളം കാലം അത് തെറ്റാണെന്ന് ആരും കരുതുന്നില്ല. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ 2025-ലെ റിപ്പോർട്ടിൽ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണെന്ന കാര്യം പോലും നമ്മെ ലജ്ജിപ്പിക്കുന്നില്ല. അനധികൃത നിർമ്മാണങ്ങൾ ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്നതല്ല. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും കൈക്കൂലിയുമാണ് ഇതിന് കാരണം. പണം വാങ്ങി പ്രോത്സാഹിപ്പിച്ച ശേഷം പതിറ്റാണ്ടുകൾക്ക് ശേഷം കള്ളക്കേസുകളിൽ കുടുക്കി ഇത്തരം വീടുകൾ ഇടിച്ചുനിരത്തുന്നത് നിയമവിരുദ്ധമാണ്.
രാജ്യം പൂർണ്ണമായ അഴിമതിക്കെണിയിൽ നിന്ന് കരകയറണമെങ്കിൽ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്ത് അഴിമതിക്കാർക്ക് വധശിക്ഷ ഉറപ്പാക്കണം. സമൂഹത്തിന്റെ “രക്തദാഹം” തീർക്കാനാണ് എഫ്.ഐ.ആർ ഇട്ട ഉടൻ തന്നെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത്. സുപ്രീം കോടതി വിധികളെ പോലും കാറ്റിൽപ്പറത്തിയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും, സമ്പത്ത് ഏതാനും ആളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ഭാവിയിൽ രാജ്യത്ത് വലിയ ആഭ്യന്തര കലാപങ്ങൾക്ക് വഴിതുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Story Summary
Highlighting the alleged theft of donations at the Ram temple in Ayodhya, Justice Atul Sreedharan of the Allahabad High Court remarked that it reflects the “nadir of Indians’ integrity.” In his 51-page opinion in the “bulldozer justice” split verdict, he strongly criticized systemic corruption in India and suggested amending the Prevention of Corruption Act, 1988, to introduce the death penalty for corruption convicts.


