ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനുള്ള ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിന്റെ പോരാട്ടത്തിന് ഒടുവിൽ വിജയം. ട്രയൽസ് വേദിയിൽ നടന്ന കടുത്ത വാഗ്വാദങ്ങൾക്കും നിയമനടപടികൾക്കും ഒടുവിൽ, 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ വിനേഷിന് അനുമതി നൽകി. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും താരത്തിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.(Vinesh Phogat Gets Green Signal For Asian Games Selection Trials)
ശനിയാഴ്ച രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനയ്ക്കിടെ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുതിയ തടസ്സവുമായി രംഗത്തെത്തി. കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചതിനാൽ വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ അനുവദിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തു. എന്നാൽ, ഫെഡറേഷന്റെ ഈ തീരുമാനത്തിനെതിരെ വിനേഷ് ശക്തമായി പ്രതിഷേധിച്ചു. തന്നോട് വിവേചനം കാണിക്കുകയാണെന്ന് താരം ആരോപിച്ചതോടെ വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
ഒടുവിൽ വിഷയം കൂടുതൽ വഷളായതോടെ, ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ് നേരിട്ട് ഇടപെടുകയായിരുന്നു. “വിനേഷ് ഏത് ഭാര വിഭാഗത്തിലാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ല. എങ്കിലും, ആരോടും വിവേചനം കാണിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലാത്തതിനാൽ അനുമതി നൽകുന്നു,” സഞ്ജയ് സിംഗ് പ്രതികരിച്ചു. ഭാരപരിശോധനയിൽ 53.9 കിലോഗ്രാം ഭാരം രേഖപ്പെടുത്തിയതോടെ വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിന്റെ ഡ്രോയിൽ ഉൾപ്പെടുത്തി. മീനാക്ഷി ഗോയത്, ആന്റിം പംഗൽ തുടങ്ങിയ പ്രബലരായ താരങ്ങളാണ് ട്രയൽസിൽ വിനേഷിന്റെ പ്രധാന എതിരാളികൾ. ഈ ട്രയൽസിൽ വിജയിക്കുന്ന താരമായിരിക്കും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
Story Summary
Olympic wrestler Vinesh Phogat successfully cleared the hurdles to compete in the 53kg category at the Asian Games selection trials after facing opposition from the Wrestling Federation of India (WFI). Despite WFI initially insisting she compete in the 50kg category, Vinesh challenged the decision, leading to WFI President Sanjay Singh granting permission for her to participate in the 53kg division.

